പാലക്കാട്: വ്യാജരേഖ ചമച്ച് ജോലി നേടിയ കേസിൽ പിടിയിലായ മുൻ എസ്എഫ്‌ഐ നേതാവ് വിദ്യയെ അഗളി പോലീസ് അട്ടപ്പാടിയിൽ എത്തിച്ചു. ഇന്ന് വിശദമായി ചോദ്യം ചെയ്യും. ശേഷം ഇന്ന് രാവിലെ 11 മണിയോടെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും. തന്നെ രാഷ്‌ട്രീയ വൈരാഗ്യത്തിന്റെ പേരിൽ കുടുക്കുകയായിരുന്നുവെന്നാണ് വിദ്യ പോലീസിന് നൽകിയ മൊഴി. ഒരിടത്തും വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടില്ല. പഠനത്തിൽ മിടുക്കിയായ തനിക്ക് അതിന്റെ ആവശ്യമില്ലെന്നും വിദ്യ പോലീസിനോട് പറഞ്ഞതായാണ് ലഭിക്കുന്ന വിവരം.
കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂർ, പേരാമ്പ്ര, കുട്ടോത്ത് നിന്നാണ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. ടവർ ലൊക്കേഷൻ വിവരങ്ങൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിലാണ് വിദ്യ പിടിയിലായതെന്ന് പോലീസ് പറയുന്നു. മഹാരാജാസിലെ എസ്എഫ്‌ഐ നേതാവായ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് വിദ്യയെ പിടികൂടിയത്. സിപിഎമ്മിന് നിർണായക സ്വാധീനമുള്ള പ്രദേശമാണ് കുട്ടോത്ത്. അതിനാൽ തന്നെ വിദ്യയ്‌ക്ക് ഒളിൽ കഴിയാൻ സിപിഎമ്മിൽ നിന്നും സഹായം ലഭിച്ചതായാണ് ഉയരുന്ന ആക്ഷേപം.
വ്യാജരേഖ ചമയ്‌ക്കൽ വൻ വിവാദമായതിനെ തുടർന്ന് ജൂൺ ആറിനാണ് വിദ്യയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്. കേസ് രജിസ്റ്റർ ചെയ്ത് 15-ാം ദിവസമാണ് പോലീസ് വിദ്യയെ പിടികൂടുന്നത്. ഇതിനിടയിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിൽ വിദ്യ മുൻകൂർ ജാമ്യത്തിനായി കോടതികളെ സമീപിച്ചിരുന്നു. പോലീസ് ഇതിനായി സാഹചര്യം ഒരുക്കി നൽകിയെന്നാണ് ഉയരുന്ന ആരോപണം. എറണാകുളം കാലടി സർവകലാശാല ക്യാമ്പസിലെ ഹോസ്റ്റലിൽ വിദ്യ ഒളിവിൽ കഴിഞ്ഞിരുന്നതായി വിവരങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ വളരെ വൈകിയാണ് പോലീസ് ഇവിടെ പരിശോധനയ്‌ക്കെത്തിയത്. എന്നാൽ വ്യാപകമായി പരിശോധന നടത്തിയെന്ന് പോലീസ് അവകാശപ്പെടുമ്പോഴും ജില്ലകൾ കടന്ന് വിദ്യ എങ്ങനെ കോഴിക്കോടെത്തി എന്നാണ് ഉയരുന്ന പ്രധാന ചോദ്യം.
വിദ്യയെ പിടികൂടാതെ പോലീസും സിപിഎമ്മും ഒത്തുകളിക്കുകയാണെന്ന ആരോപണം ഉയരുന്നതിനിടെയാണ് വിദ്യ പിടിയിലാകുന്നത്. സിപിഎം സംരക്ഷണം നൽകുന്നുവെന്നുള്ള ആക്ഷേപം മാറ്റാനുള്ള ശ്രമമാണ് ഇപ്പോഴുള്ള അറസ്റ്റ് നാടകമെന്നാണ് ബിജെപി അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പറയുന്നത്.
Comments