ഭാര്യയ്ക്ക് മയക്കുമരുന്ന് നൽകി മയക്കി കിടത്തി പരപുരുഷൻമാർക്ക് ബലാത്സംഗം ചെയ്യാൻ വിട്ടുകൊടുത്ത ഭർത്താവ് അറസ്റ്റിൽ. പത്ത് വർഷത്തോളം തുടർച്ചയായി കുറ്റകൃത്യം നടത്തിയതിനൊടുവിലാണ് ഫ്രഞ്ച് പൗരനായ ഭർത്താവ് ഡൊമിനിക്ക് അറസ്റ്റിലാകുന്നത്. ഫ്രാൻസിലാണ് നാടിനെ നടക്കുന്ന സംഭവമുണ്ടായത്. ഭർത്താവ് ഡൊമിനിക്കിന് തന്റെ ഭാര്യയിൽ മൂന്ന് മക്കളുണ്ട്.
സംഭവം പുറത്തുവന്നതോടെ ബലാത്സംഗം ചെയ്ത പുരുഷന്മാരിൽ പോലീസ് തിരിച്ചറിഞ്ഞ 92 പേർക്കെതിരെ കേസെടുത്തു. ഇതിൽ 51 പേർ നിലവിൽ അറസ്റ്റിലാണ്. 26നും 73നും ഇടയിൽ പ്രായമുള്ളവരാണ് ഇതിനോടകം പിടിയിലായത്. ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു. ഫയർമാൻ, ലോറി ഡ്രൈവർ, മുനിസിപ്പൽ കൗൺസിലർ, ഐടി ജീവനക്കാരൻ, ജയിൽ സുരക്ഷാ ഉദ്യോഗസ്ഥൻ, നഴ്സ്, മാദ്ധ്യമപ്രവർത്തകൻ എന്നീ തൊഴിൽ മേഖലകളിലുള്ളവരാണ് ഇനി പിടിയിലാകാനുള്ളതെന്നും പോലീസ് വ്യക്തമാക്കി.
ഭാര്യയുടെ അത്താഴത്തിൽ മയക്കുമരുന്ന് കലർത്തിയായിരുന്നു ഭർത്താവ് ഡൊമിനിക്ക് കുറ്റകൃത്യം നടത്തിയിരുന്നത്. ആന്റി-ആങ്സൈറ്റി മരുന്നായ ലോറസെപാം ആണ് ഇയാൾ ഭാര്യയ്ക്ക് നൽകിയിരുന്നതെന്ന് പോലീസ് അറിയിച്ചു. അത്താഴം കഴിച്ചതിന് ശേഷം ബോധരഹിതയാകുന്ന ഭാര്യയുടെ അടുത്തേക്ക് ഭർത്താവ് തന്റെ ‘അതിഥികളെ’ എത്തിക്കും. ഇവർ ഉറങ്ങിക്കിടക്കുന്ന ഭാര്യയെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി ഇവ യുഎസ്ബി ഡ്രൈവിലാക്കി ഭർത്താവ് സൂക്ഷിക്കുകയും ചെയ്തു. ABUSES എന്ന പേരിലാണ് ഇയാൾ ഫയൽ സേവ് ചെയ്തിരുന്നത്. 2011 മുതൽ 2020 വരെയുള്ള കാലഘട്ടത്തിലാണ് കൂടുതൽ തവണ ബലാത്സംഗം നടന്നിട്ടുള്ളതെന്നും ഇതിൽ പല പുരുഷന്മാരും ഒന്നിലധികം തവണ അതിഥിയായെത്തിയിരുന്നതായും പോലീസ് പറഞ്ഞു. ബലാത്സംഗം നടത്തിയ ദൃശ്യങ്ങളാണ് 91 പ്രതികളെ തിരിച്ചറിയാൻ സഹായകമായത്.
ടുബാക്കോ, പെർഫ്യൂം എന്നിവ ഉപയോഗിക്കുന്നതിൽ നിന്നും അതിഥികളെ ഡൊമിനിക്ക് വിലക്കിയിരുന്നു. രൂക്ഷഗന്ധം ഭാര്യയെ മയക്കത്തിൽ നിന്ന് ഉണർത്തുമോയെന്ന് ഭയന്നായിരുന്നു ഡൊമിനിക്കിന്റെ നിർദേശം. കൂടാതെ കൈകൾ ചൂടുവെള്ളത്തിൽ കഴുകി ഭാര്യയെ സ്പർശിക്കണമെന്നും അയാൾ നിർദേശിച്ചു. പുറത്തുനിന്ന് വരുന്നയാളുടെ ശാരീരിക താപനില കുറവാകുമെന്നതിനാൽ തണുത്ത കൈകൊണ്ട് തൊടുമ്പോൾ ഭാര്യ ഉണരാനുള്ള സാധ്യത മുന്നിൽ കണ്ടായിരുന്നു ഇത്. അതിഥികൾ വസ്ത്രങ്ങൾ അഴിച്ചുമാറ്റുന്നുണ്ടെങ്കിൽ അതിനായി അടുക്കള ഉപയോഗിക്കണം, ബാത്ത്റൂം ഉപയോഗിക്കരുത് എന്നും ഡൊമിനിക് ആവശ്യപ്പെട്ടു. അതിഥികളുടെ വാഹനങ്ങൾ അടുത്തുള്ള സ്കൂളിന് സമീപം പാർക്ക് ചെയ്ത് വീട്ടിലേക്ക് നടന്ന് വരണമെന്നായിരുന്നു മറ്റൊരു നിർദേശം. ദിവസവും രാത്രി അജ്ഞാതർ വീട്ടിലേക്ക് വരുന്നത് കണ്ട് അയൽക്കാർക്ക് സംശയം തോന്നാതിരിക്കാനാണ് വാഹനങ്ങൾ ദൂരെ പാർക്ക് ചെയ്യണമെന്ന് ഡൊമിനിക്ക് ആവശ്യപ്പെട്ടത്. രാത്രി അടുത്തേക്ക് വരുന്നത് അന്യപുരുഷനാണെന്ന് തിരിച്ചറിയാൻ ലഹരി മരുന്നിന്റെ സ്വാധീനത്തിൽ ഭാര്യയ്ക്ക് കഴിയില്ലെന്ന തിരിച്ചറിവിലാണ് ഭർത്താവ് ഡൊമിനിക്ക് പത്ത് വർഷത്തോളം ക്രൂരത തുടർന്നത്.
Comments