വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്തു. ഇന്ത്യയുടെയും അമേരിക്കയുടെയും ഡിഎൻഎ ജനാധിപത്യമാണെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. ജനാധിപത്യം ഇന്ത്യയുടെ വികാരമാണ്. ജനാധിപത്യ ഇന്ത്യയിൽ ജാതി, മത, വർണ, ലിംഗ വ്യത്യാസമില്ലെന്നും ഇന്ത്യയുടെ ആത്മാവും ശ്വാസവുമാണ് ജനാധിപത്യമെന്നും നരേന്ദ്രമോദി പറഞ്ഞു.
യാതൊരു വിവേചനത്തിനും ഇന്ത്യയിൽ സ്ഥാനമില്ല, അതിനാലാണ് സബ്കാ സാത്ത് സബ്കാ വിശ്വാസ് സബ്കാ പ്രയാസ് എന്ന വീക്ഷണത്തിൽ ഇന്ത്യ ഉറച്ചു വിശ്വസിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി കേന്ദ്രസർക്കാർ നടത്തുന്ന ഇടപെടലുകൾ സംബന്ധിച്ച് മാദ്ധ്യമങ്ങൾ ഉന്നയിച്ച ചോദ്യത്തിനായിരുന്നു മോദിയുടെ മറുപടി.
ഇന്ത്യയും അമേരിക്കയും പരസ്പര ധാരണകളോടെ സമഗ്ര മേഖലകളിലും ഒന്നിച്ച് പ്രവർത്തിക്കുമെന്ന് ഇരുരാഷ്‌ട്രത്തലവന്മാരും അറിയിച്ചു. അമേരിക്ക-ഇന്ത്യ വാണിജ്യ ബന്ധം 191 ബില്യൺ ഡോളറിലെത്തി നിൽക്കുകയാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധം ഇരട്ടിയായി. സാങ്കേതിക മേഖലകളിൽ ഒന്നിച്ച് പ്രവർത്തിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുമെന്നും ബൈഡനും മോദിയും അറിയിച്ചു.
പരിസ്ഥതി സംരക്ഷണത്തിന് ഇന്ത്യൻ സംസ്‌കാരത്തിൽ വലിയ സ്ഥാനമാണുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഭാരതത്തിന്റെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും പരിസ്ഥിതി സംരക്ഷണത്തിന് പ്രധാന സ്ഥാനമുണ്ട്. പ്രകൃതിയെ ചൂഷണം ചെയ്യുന്നതിൽ ഭാരതം വിശ്വാസിക്കുന്നില്ല. ഇന്ത്യയുടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ മാത്രമല്ല ലോകത്തെ സംരക്ഷിക്കാനും ഭാരതം പ്രവർത്തിക്കുന്നു. അതിനായി നിരവധി ആഗോള സംരഭങ്ങളാണ് ഇന്ത്യ സ്വീകരിക്കുന്നത്. പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് പാരീസിൽ വച്ച് നടത്തിയ വാഗ്ദാനം പാലിച്ച ലോകത്തിലെ ഏക ജി20 രാജ്യമാണ് ഇന്ത്യയെന്നും മോദി പറഞ്ഞു.
അഹമ്മദാബാദിലും ബെംഗളൂരുവിലും ആരംഭിക്കാനിരിക്കുന്ന പുതിയ അമേരിക്കൻ കോൺസുലേറ്റിനെ സ്വാഗതം ചെയ്യുകയാണെന്നും സമാനമായി സിയാറ്റിൽ മേഖലയിൽ ഇന്ത്യൻ കോൺസുലേറ്റ് ആരംഭിക്കുമെന്നും മോദി അറിയിച്ചു.















