നിരവധി പ്രേക്ഷകശ്രദ്ധ നേടിയ കഥാപാത്രങ്ങൾ ചെയ്ത് മലയാളികളുടെ മനസ്സുകളിൽ ഇടംപിടിച്ച താരറാണിയാണ് ശോഭന. മലയാളികളെന്നും നെഞ്ചോട് ചേർത്ത് പിടിക്കുന്ന നായികമാരിൽ ഒരാൾ. അഭിനയ ലോകത്തും നൃത്തലോകത്തും സജീവമായി തിളങ്ങാനും വ്യക്തിമുദ്ര പതിപ്പിക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ തന്റെതായൊരു സ്ഥാനം മലയാള സിനിമ മേഖലയിൽ നേടിയെടുത്ത താരത്തിന് തെന്നിന്ത്യയിലും ആരാധകർ ഏറെയാണ്. ഇടയ്‌ക്കിടെ സിനിമയിൽ സാന്നിധ്യം അറിയിക്കുന്നുണ്ടെങ്കിലും കുറച്ച് കഴിഞ്ഞ് തിരികെ നൃത്ത ലോകത്തേക്ക് കടക്കുന്നതാണ് താരത്തിന്റെ പ്രത്യേകത.
ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധകരെ അമ്പരപ്പിച്ച താരത്തിന്റെ ഒരു അനുഭവമാണ് ഇപ്പോൾ പുറത്തുവരുന്നത്. ദേശീയ പുരസ്‌കാരം പ്രഖ്യാപിക്കുന്ന ദിവസമുണ്ടായ ഒരു സംഭവത്തെ കുറിച്ചാണ് താരം പങ്കുവെച്ചിരിക്കുന്നത്. സുഹാസിനിയുമായുള്ള സംഭാഷണത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്.

മികച്ച നടിയ്‌ക്കുള്ള പുരസ്‌കാരത്തിന്റെ അവസാന പട്ടികയിൽ ഉൾപ്പെട്ടു എന്ന വിവരം താരം നേരത്തെ അറിഞ്ഞിരുന്നു. അതിനുശേഷം പുരസ്‌കാരത്തിനായി പള്ളിയിൽ മെഴുക് തിരി കത്തിച്ച് പ്രാർത്ഥനയായിരുന്നു. വീട്ടിലേക്ക് വന്നപ്പോഴേക്കും പുരസ്‌കാരം പ്രഖ്യാപിച്ചു കഴിഞ്ഞു. പക്ഷേ അമ്മയുടെ പ്രതികരണം തന്നെ തളർത്തിയതെന്നാണ് ശോഭന പറയുന്നത്. ‘എന്റെ മോൾക്ക് കിട്ടിയില്ല’ എന്നായിരുന്നു അമ്മയുടെ പ്രതികരണം. അത് കേട്ടപ്പോൾ ആകെ തളർന്നു. ഒരു താമശയ്‌ക്കാണ് അമ്മ പറഞ്ഞതെങ്കിലും ആ വാക്കുകൾ എന്നെ വല്ലാതെ തളർത്തിയെന്ന് ശോഭന പറഞ്ഞു. എന്നാൽ പെട്ടെന്ന് അച്ഛൻ വലിയ സന്തോഷത്തോടെ എനിക്ക് ദേശീയ പുരസ്‌കാരം ലഭിച്ച വിവരം അറിയിക്കുകയും ചെയ്തുവെന്നും ശോഭന പറയുന്നു.

1993-ൽ മണിച്ചിത്രത്താഴിലൂടെയാണ് ശോഭന ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത്. അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയാണ് ശോഭന അവസാനമായി അഭിനയിച്ചത്. ദുൽഖർ സൽമാനും, കല്യാണി പ്രിയദർശനുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. സുരേഷ് ഗോപിയും ചിത്രത്തിൽ കേന്ദ്ര കഥാപാത്രം ചെയ്തിരുന്നു. 1984-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന സിനിമയിലൂടെയാണ് ശോഭന ആദ്യമായി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്നുള്ള 15 വർഷക്കാലം മലയാള സിനിമയിൽ ശോഭന അടക്കി വാഴ്ന്നു. ആ കാലഘട്ടത്തെ ഏറ്റവും തിരക്കേറിയ നായികമാരിൽ ഒരാളായിരുന്നു താരം.
















