ഇസ്ലാമാബാദ് : കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നീങ്ങുന്ന പാകിസ്താന് വീണ്ടും ഇരുട്ടടി . മൂന്ന് പ്രമുഖ വിദേശകമ്പനികളാണ് പാകിസ്താൻ ഉപേക്ഷിക്കുന്നത് . കമ്പനികൾ പാകിസ്താനിലെ തങ്ങളുടെ ബിസിനസ് അവസാനിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ജാപ്പനീസ് വാഹന കമ്പനിയായ ടൊയോട്ട പാകിസ്താനിലെ ബിസിനസ് അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. ടൊയോട്ട ഇൻഡസ് മോട്ടോഴ്സ് പാക്കിസ്ഥാനിലെ തങ്ങളുടെ പ്ലാന്റ് എന്നെന്നേക്കുമായി അടച്ചുപൂട്ടാൻ ഒരുങ്ങുകയാണെന്നും കമ്പനി പാക് വിപണിയിൽ നിന്ന് എന്നെന്നേക്കുമായി പോകുമെന്നും ബലൂചിസ്ഥാനിൽ നിന്നുള്ള പത്രപ്രവർത്തകൻ സഫർ ഖാൻ പറയുന്നു.
ഇൻഡസ് മോട്ടോഴ്സ് പാകിസ്താനിൽ ടൊയോട്ട വാഹനങ്ങൾ നിർമ്മിക്കുന്നുണ്ട് . ടൊയോട്ട ഇൻഡേഴ്സ് മോട്ടോഴ്സ് ഈ മാസം ആദ്യം ഉൽപ്പാദനം നിർത്തിവച്ചിരുന്നു. വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ കാരണമാണ് കമ്പനി ഉത്പാദനം നിർത്തിയത് . തുടർന്ന് കമ്പനി പാകിസ്താൻ സ്റ്റോക്ക് എക്സ്ചേഞ്ച് ജനറൽ മാനേജരെയും ഇക്കാര്യം അറിയിച്ചു.
ബ്രിട്ടീഷ് ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയായ ഷെല്ലും പാകിസ്താനിലെ തങ്ങളുടെ ബിസിനസുകൾ നിർത്തുന്നതായി പ്രഖ്യാപിച്ചിരുന്നു . പാക് വിപണിയിൽ നിന്ന് പുറത്തുപോകാൻ തീരുമാനിച്ചതായാണ് ബഹുരാഷ്ട്ര പെട്രോളിയം കമ്പനിയായ ഷെൽ അറിയിച്ചത് . വിനിമയ നിരക്ക്, പാകിസ്താൻ രൂപയുടെ മൂല്യത്തകർച്ച, കുടിശ്ശിക എന്നിവ കാരണം കഴിഞ്ഞ വർഷം വലിയ നഷ്ടം നേരിട്ടതായി ഷെൽ പറയുന്നു.
പാകിസ്താനിലെ ഏറ്റവും വലിയ പെട്രോൾ പമ്പുകളുടെ ശൃംഖല ഷെല്ലിന്റെ ഉടമസ്ഥതയിലാണ്. ബ്രിട്ടീഷ് കമ്പനിയായ ഷെൽ പാകിസ്താൻ എന്ന പേരിൽ ബിസിനസ്സ് നടത്തുകയും ചെയ്യുന്നുണ്ടായിരുന്നു . ഷെല്ലിന് പാകിസ്താന്റെ പാക് അറബ് പൈപ്പ്ലൈൻ കമ്പനിയിൽ 26 ശതമാനം ഓഹരികളും ഉണ്ട്, അത് വിൽക്കാനുള്ള ശ്രമങ്ങളും നടക്കുന്നു.
വാഹന കമ്പനിയായ സുസുക്കിയും പാകിസ്താനിലെ മോട്ടോർ സൈക്കിൾ, ഫോർ വീലർ പ്ലാന്റുകൾ താൽക്കാലികമായി അടച്ചുപൂട്ടി.എൽസികൾ തുറക്കുന്നതിലെ വെല്ലുവിളികളും വിതരണ ശൃംഖലയിലെ പ്രശ്നങ്ങളും കാരണം അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിയിലും ചരക്കുകളുടെ ക്ലിയറൻസ് സ്വീകരിക്കുന്നതിലും തടസ്സങ്ങൾ നേരിടുന്നതായി കമ്പനി അറിയിച്ചിരുന്നു .
Comments