എറണാകുളം: സംഘടനയ്‌ക്ക് വഴങ്ങുന്ന യുവതാരങ്ങളെ ഒപ്പംനിർത്തിയും തലവേദനയായവരെ അകറ്റി നിർത്തിയും മുന്നോട്ട് പോകാൻ അമ്മയുടെ ജനറൽ ബോഡി യോഗം ഇന്ന് ചേരും. പിണക്കം മാറി സംഘടനയിൽ തിരിച്ചെത്തിയ സുരേഷ് ഗോപിയും ഇന്നത്തെ യോഗത്തിന് എത്തിയേക്കുമെന്നാണ് സൂചന. സൈബർ ലോകത്ത് അമ്മയിലെ അംഗങ്ങൾ വലിയ ആക്രമണം നേരിടുന്നതു സംഘടന ചർച്ച ചെയ്യും.
വനിതാ അംഗങ്ങൾക്കെതിരെ മോശം പരാമർശങ്ങൾ ചിലർ സമൂഹമാദ്ധ്യമങ്ങളിലൂടെ നടത്തുന്നതു ശക്തമായി നേരിടുന്ന കാര്യവും സമൂഹമാദ്ധ്യമങ്ങളിലൂടെ സ്ഥിരമായി സിനിമാ വിമർശനം നടത്തുന്ന യുവാവ് അമ്മ പ്രസിഡന്റിനെതിരെ പരസ്യമായി ആക്ഷേപം നടത്തിയ സംഭവവും ചർച്ചയാകും. രാവിലെ 10നു ഗോകുലം പാർക്കിലാണു താരസംഘടനയുടെ യോഗം. 498 അംഗങ്ങളാണ് അമ്മയിലുള്ളത്. ഇതിൽ 253 നടന്മാരും 245 നടിമാരുമുണ്ട്. 300 പേരെങ്കിലും ഇന്നത്തെ യോഗത്തിനെത്തുമെന്നു കരുതുന്നു. ഏറെക്കാലത്തെ ഇടവേളയ്‌ക്കു ശേഷം ജയഭാരതിയുൾപ്പെടെ പ്രമുഖ താരങ്ങൾ യോഗത്തിനെത്തുന്നുണ്ട്.
കഴിഞ്ഞ സമ്മേളനത്തിനു ശേഷം വിടവാങ്ങിയ മുൻ പ്രസിഡന്റ് ഇന്നസന്റ്, പ്രതാപ് പോത്തൻ, കാര്യവട്ടം ശശികുമാർ, മിഗ്ദാദ്, കൊച്ചുപ്രേമൻ, കാലടി ജയൻ, മാമുക്കോയ, ടി.പി. പ്രതാപൻ, പൂജപ്പുര രവി എന്നിവർക്ക് ആദരാഞ്ജലിയർപ്പിക്കും. 117 പേർക്കാണ് അമ്മയുടെ കൈനീട്ട പദ്ധതിയിൽ പ്രതിമാസം 5,000 രൂപ വീതം നൽകുന്നത്. അംഗങ്ങൾക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും നിലവിലുണ്ട്.
ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, കോട്ടയം രമേഷ് തുടങ്ങി 8 പേർക്കാണ് അടുത്തിടെ അമ്മ അംഗത്വം നൽകിയത്. 18 പേരുടെ അപേക്ഷയിൽ എക്‌സിക്യൂട്ടീവ് തീരുമാനവും ഇന്നു പ്രഖ്യാപിക്കും.ഇതാദ്യമായി അമ്മയുടെ സമ്മേളനത്തിന്റെ സൈബർ ടെലികാസ്റ്റ് അവകാശം 10 ലക്ഷം രൂപയ്‌ക്ക് ഒരു കമ്പനി നേടി. സമ്മേളന ഹാളിലെ ചർച്ച ഒഴികെയുള്ള കാര്യങ്ങൾ ഈ കമ്പനിയുടെ ചാനൽ വഴി ടെലികാസ്റ്റ് ചെയ്യും.















