അജ്മാൻ: അജ്മാനിൽ നിന്നും മത്സ്യബന്ധനത്തിന് പോയ മലയാളികൾ ഉൾപ്പെടെയുള്ള സംഘം ഇറാൻ സേനയുടെ പിടിയിൽ. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികൾ ഉൾപ്പെടെയുള്ള ഏഴു പേരെയാണ് സമുദ്ര അതിർത്തി ലംഘിച്ചതിന് ഇറാൻ സേന കസ്റ്റഡിയിലെടുത്തത്. ഒരാഴ്ചയായി ഇവർ ജയിലിൽ കഴിയുകയാണ്. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ അഞ്ച് പേരും പരവൂർ സ്വദേശികളായ രണ്ട് പേരുമാണ് ഇറാനിലെ ജയിലിൽ ഉള്ളത്. തടവിലായ മലയാളികൾ തങ്ങളുടെ ബന്ധുക്കൾക്ക് അയച്ച ശബ്ദ സന്ദേശത്തിൽ നിന്നുമാണ് വിവരം പുറം ലോകം അറിയുന്നത്.
ജൂൺ 18 ഞായറാഴ്ച അജ്മാനിൽ നിന്നും മത്സ്യബന്ധനത്തിന് പോയ മലയാളികൾ ഉൾപ്പെടുന്ന ഒൻപത് അംഗ സംഘത്തെയാണ് ഇറാൻ സേന പിടികൂടിയത്. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ സാജു ജോസ്, മാമ്പള്ളി സ്വദേശി ആരോഗ്യ ദാസ് ,ഡെന്നിസൺ പൗലോസ്,സ്റ്റാലിൻ വാഷിംഗ്ടൺ,ഡിക്സൺ തുടങ്ങിയ അഞ്ചുപേരാണ് സമുദ്ര അതിർത്തി ലംഘിച്ചു എന്ന കുറ്റത്തിന് ഇറാൻ സേന കസ്റ്റഡിയിലെടുത്തത്.
മത്സ്യ തൊഴിലാളികൾ പിടിയിലായ വിവരം ബന്ധുക്കൾക്ക് കഴിഞ്ഞ തിങ്കളാഴ്ച തന്നെ ലഭിച്ചിരുന്നു. എന്നാൽ മറ്റു വിവരങ്ങളൊന്നും അറിയാനോ തടവിലായവരെ ബന്ധപ്പെടാനുള്ള മാർഗങ്ങൾ ഇല്ലായിരുന്നു. ഇവരെ കൂടാതെ തമിഴ്നാട് സ്വദേശികളായ മറ്റു രണ്ടു പേരും കൂടി ഇറാൻ സേനയുടെ പിടിയിലായതായാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസമാണ് സാജു ജോസ് താൻ ഇറാൻ സേനയുടെ തടവിലാണെന്ന വിവരം ബന്ധുക്കളെ ഫോണിലൂടെ അറിയിച്ചത്. നിലവിലുള്ള ജയിലിൽ നിന്നും മാറ്റി മറ്റു ജയിലിലേക്ക് കൊണ്ടുപോവുകയാണെന്നും അറിയിച്ചു. തുടർന്ന് കോളുകൾ ഒന്നും ലഭിച്ചിട്ടില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്. അതേസമയം മത്സ്യത്തൊഴിലാളികൾ ഇറാൻ ജയിൽ കഴിയുകയാണെന്ന വിവരം ലഭിച്ചിട്ടില്ല എന്നാണ് കേരള പോലീസ് നൽകുന്ന വിശദീകരണം.















