കണ്ണൂർ: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ഗുരുതര അഴിമതി ആരോപണവുമായി മുൻ ഡ്രൈവർ പ്രശാന്ത് ബാബു. സുധാകരന് പണം ദൗർബല്യമാണെന്നും എ കെ ആന്റണിയുടെ മന്ത്രിസഭയിൽ വനം മന്ത്രിയായ ശേഷം കെ സുധാകരൻ നിരന്തരം അഴിമതി നടത്തിയിട്ടുണ്ടെന്നും പ്രശാന്ത് ബാബു ആരോപിച്ചു. സുധാകരനെതിരെ പ്രശാന്ത് ബാബു വിജിലൻസിൽ പരാതി നൽകിയിട്ടുണ്ട്. വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
വനം മന്ത്രിയായ ശേഷം സുധാകരൻ നിരവധി അഴിമതിക്കുറ്റങ്ങൾ നടത്തിയെന്നും ഇക്കാര്യങ്ങൾ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെന്നും പ്രശാന്ത് ബാബു പറഞ്ഞു. 2021 ജൂണിലാണ് പ്രശാന്ത് ബാബു വിജിലൻസിന് പരാതി നൽകിയത്. രാജാസ് സ്‌കൂൾ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വലിയ അഴിമതിയാണ് നടന്നതെന്നും പലരിൽ നിന്നും സുധാകരൻ പണം വാങ്ങിയിട്ടുണ്ടെന്നും പ്രശാന്ത് ബാബു വ്യക്തമാക്കി.
പ്രശാന്ത് ബാബുവിന്റെ പരാതിയിൽ കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് കേസെടുത്തത്. കെ സുധാകരന്റെ വരുമാന സ്രോതസ്സിൽ പ്രാഥമിക അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. സ്‌കൂൾ അദ്ധ്യാപികയായിരുന്ന സുധാകരന്റെ ഭാര്യയുടെ ശമ്പള വിവരങ്ങൾ തേടി സ്‌കൂൾ പ്രിൻസിപ്പലിന് വിജിലൻസ് നോട്ടീസ് നൽകി. 2001 മുതലുള്ള ശമ്പളത്തിന്റെയും മറ്റ് ആനൂകൂല്യങ്ങളുടെയും വിവരം നൽകണമെന്നാണ് വിജിലൻസ് ആവശ്യപ്പെട്ടിരിക്കുന്നത്.















