തൃശൂർ: ജനാധിപത്യ വ്യവസ്ഥ പ്രകാരം ജനപ്രതിനിധിയെ തിരഞ്ഞെടുക്കുക എന്നത് ഓരോ പൗരന്റെയും അവകാശമാണ്. പ്രായപൂർത്തിയായവർ ചെയ്യുന്ന ഈ കർത്തവ്യത്തിന്റെ ആദ്യ പാഠങ്ങൾ കുട്ടികൾക്ക് സ്‌കൂളിൽ നിന്നും അനുഭവവേദ്യമായതിന്റെ ദൃശ്യങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ ഇപ്പോൾ തരംഗമാകുന്നത്. തൃശൂർ കാഞ്ഞിരശ്ശേരി ഗാന്ധി മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂളിലെ ലീഡറായി തിരഞ്ഞെടുക്കപ്പെട്ട സേതുമാധവൻ ശ്രദ്ധേയനാവുകയാണ്.
സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ട നിമിഷമുണ്ടായ സേതുമാധവന്റെ ആഹ്ലാദ പ്രകടനം മലയാളികളെ ഒന്നടങ്കം ആകർഷിച്ചു. നാലാം ക്ലാസുകാരനാണ് സേതുമാധവൻ.
വിദ്യാർത്ഥികൾ വോട്ടിംഗിലൂടെ സ്‌കൂൾ ലീഡറെ തിരഞ്ഞെടുത്ത ശേഷം വിജയിയെ പ്രഖ്യാപിക്കുമ്പോഴുള്ള ആഹ്ലാദ നിമിഷങ്ങളിൽ സേതു മാധവന്റെ കണ്ണ് നിറഞ്ഞിരുന്നു. അപ്രതീക്ഷിതമായുണ്ടായ ജയത്തിലെ സന്തോഷത്തിലാണ് താൻ കരഞ്ഞതെന്നാണ് സേതുമാധവന്റെ പ്രതികരണം.
സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായ ഈ ദൃശ്യം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ജനാധിപത്യ, ഭരണഘടനാ മൂല്യങ്ങൾ കുട്ടികൾ ശീലിക്കേണ്ടത് സ്കൂൾ പഠന കാലഘട്ടത്തിൽ തന്നെയാണ് എന്നതാണ് അദ്ദേഹം പോസ്റ്റിൽ കുറിച്ചത്. സേതുമാധവന്റെ ആഹ്ലാദ നിമിഷങ്ങൾ പതിഞ്ഞത് സ്കൂളിലെ അദ്ധ്യാപകന്റെ ഫോണിലായിരുന്നു. മലയാളികളുടെ മനസ്സിൽ പതിഞ്ഞ മുഖമായി ഇന്ന് സേതുമാധവൻ മാറിയിരിക്കുകയാണ്. സ്കൂൾ തിരഞ്ഞെടുപ്പിലെ വിജയം വൈറലായി മാറിയ സന്തോഷത്തിലാണ് അദ്ധ്യാപകരും കുട്ടികളും..















