സോൾ: പ്രായം കണകാക്കുന്നതിന് ഇതുവരെയുള്ള പൊതു രീതി ഉപേക്ഷിച്ച് ദക്ഷിണ കൊറിയ. ഇനിമുതൽ ലോകമെങ്ങുമുള്ള പൊതു രീതിയാണ് പ്രാബല്യത്തിൽ വരുന്നത്. ദക്ഷിണ കൊറിയകാർക്ക് ഇതുവരെ പിന്തുടർന്ന രീതി പ്രകാരം ജനിച്ചുവീഴുന്ന കുട്ടിക്ക് ഒരു വയസാണ് പ്രായം. പിന്നീടു വരുന്ന ജനുവരി ഒന്നിന് അടുത്ത വയസ് തികയും. അങ്ങനെ വരുമ്പോൾ ഡിസംബർ 31ന് ജനിക്കുന്ന കുഞ്ഞിന് പിറ്റേന്നു തന്നെ 2 വയസ് തികയും. ഇനി മുതൽ ജനനസമയത്ത് പൂജ്യം വയസും ആദ്യത്തെ ജന്മദിനത്തിൽ ഒരു വയസും തികയുന്ന പൊതുരീതിയാണ് പിന്തുടരുന്നതെന്ന് സർക്കാർ അറിയിച്ചു.
ഇന്നു മുതലാണ് ദക്ഷിണ കൊറിയക്കാർ പ്രായഗണനയ്ക്കു രാജ്യാന്തര മാതൃക സ്വീകരിക്കുന്നത്. ഇതോടെ എല്ലാ കൊറിയക്കാരുടെയും പ്രായം 2 വയസ്സ് വരെ കുറയും. പക്ഷേ, രാജ്യത്ത് സ്കൂൾ അഡ്മിഷൻ, നിർബന്ധിത സൈനികസേവനം തുടങ്ങിയ വിഷയങ്ങളിൽ പൊതുരീതി പിന്തുടരുമ്പോഴും ജനിച്ച മാസമോ തീയതിയോ കണക്കാക്കാതെ ജനുവരി 1 അടിസ്ഥാനമാക്കിയാകും യോഗ്യത നിർണയിക്കുന്നത്. പൊതുജനാഭിപ്രായത്തിന്റെ പിൻബലത്തിൽ പ്രസിഡന്റ് യൂൻ സുക് യോൾ നൽകിയ പ്രചാരണ വാഗ്ദാനമാണ് സർക്കാർ നിറവേറ്റുന്നത്.
പ്രായം കണക്കാക്കുന്നതിനുള്ള വ്യത്യസ്ത രീതികൾ കാരണം നിയമപരവും സാമൂഹികവുമായ തർക്കങ്ങളും ആശയക്കുഴപ്പങ്ങളുമാണ് രാജ്യത്തുള്ളവർ അഭിമുഖീകരിക്കുന്നത്. അതിനാൽ, അനാവശ്യ സാമൂഹിക സാമ്പത്തിക ചെലവുകൾ കുറയ്ക്കാനാണ് പരിഷ്കരണം ലക്ഷ്യമിടുന്നതെന്ന് ഭരണകക്ഷിയായ പീപ്പിൾ പവർ പാർട്ടി അംഗം യൂ സാങ്-ബം കഴിഞ്ഞ വർഷം പാർലമെന്റിൽ പറഞ്ഞിരുന്നു.
പുതിയ നിയമമൊക്കെ പ്രാബല്യത്തിൽ വന്നെങ്കിലും മദ്യവും സിഗററ്റും വാങ്ങുന്നതിനുള്ള നിയമപരമായ പ്രായം പഴയതുപോലെ19 വയസ്സ് തന്നെ തുടരുമെന്ന് അധികൃതർ അറിയിച്ചു. അതായത്, 2004ലോ അതിനുമുമ്പോ ജനിച്ചവർക്ക് മാത്രമേ മദ്യമോ സിഗരറ്റോ വാങ്ങാൻ അനുമതിയുള്ളൂ. ഉത്തര കൊറിയ 1985 മുതൽ പൊതുരീതിയാണ് പിന്തുടരുന്നത്. എന്നാൽ, ഉത്തര കൊറിയൻ കലണ്ടറിലെ പുതുവർഷദിനം രാഷ്ട്രപിതാവ് കിം ഇൽ സുങ്ങിന്റെ ജന്മദിനമാണ്.
Comments