ന്യൂഡൽഹി: രാജ്യത്തിന്റെ സുപ്രധാന ദൗത്യമായ ചന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണ തീയതി പുറത്തുവിട്ട് ഐഎസ്ആർഒ. ജൂലൈ 13-ന് ഉച്ചയ്ക്ക് രണ്ടരയോടെയാകും വിക്ഷേപണം. ചന്ദ്രനിലേക്ക് ഇന്ത്യ അയക്കാൻ പോകുന്ന മൂന്നാമത്തെ ദൗത്യമാണിത്. ജിഎസ്എൽവി മാർക്ക് മൂന്നിന്റെ ചിറകിലേറിയാകും ചന്ദ്രയാൻ യാത്രയാവുക.
ലാൻഡർ മൊഡ്യൂൾ, പ്രൊപ്പൽഷൻ മൊഡ്യൂൾ, റോവർ എന്നിങ്ങനെ തദ്ദേശീയമായി വികസിപ്പിച്ച മൂന്ന് മൊഡ്യൂളുകളാണ് ചന്ദ്രയാൻ മൂന്നിലുള്ളത്. ഇസ്രോ ഇതുവരെ നിർമ്മിച്ച റോക്കറ്റുകളിലെ കരുത്തേറിയ ജിഎസ്എൽവി മാക്3 -യാണ് വിക്ഷേപണ വാഹനം. ചന്ദ്രന് ചുറ്റും കറങ്ങുന്ന മാതൃപേടകത്തിൽ നിന്ന് വേർപ്പെടുന്ന ലാൻഡർ ചന്ദ്രനിലെ മുൻകൂട്ടി നിശ്ചയിച്ചയിടത്ത് സോഫ്റ്റ് ലാൻഡിംഗ് നടത്തും. തുടർന്ന് ഇതിൽ നിന്ന് വേർപെടുന്ന റോവർ ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ച് പരീക്ഷണങ്ങൾ നടത്തും. ചന്ദ്രന്റെ ഭ്രമണപഥത്തിൽ നിന്ന് ഭൂമിയുടെ സ്പെക്രൽ, പോളാർമെട്രിക് അളവുകൾ പഠിക്കുന്ന സ്പെക്ട്രോ പോളമറി ഓഫ് ഹാബിറ്റബിൾ പ്ലാനറ്റ് എർത്ത് ഉപകരണവും പ്രൊപ്പൽഷൻ മൊഡ്യൂളും ഉണ്ടാകും. സങ്കീർണമായ നിരവധി രാസപരിശോധനകൾ റോവർ ചന്ദ്രോപരിതലത്തിൽ നടത്തും.
#WATCH | ISRO chief S Somnath says, "Currently the Chandrayaan 3 spacecraft is fully integrated. We have completed the testing…Currently, the window of opportunity for launch is between 12-19th July…We will announce the exact date after all the tests are completed…" pic.twitter.com/FVT8uHkJVU
— ANI (@ANI) June 28, 2023
2019 ജൂലൈ 22-ന് വിക്ഷേപിച്ച ചന്ദ്രയാൻ-2 ന്റെ പിന്തുടർച്ചയായാണ് ഈ ദൗത്യം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ റോവർ ലാൻഡ് ചെയ്യാനായിരുന്നു അന്ന് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ വിജയകരമായി വിക്ഷേപിച്ചെങ്കിലും ലാൻഡിംഗിന് മിനിറ്റുകൾക്ക് മുൻപ് വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ തകർന്നതിനെത്തുടർന്ന് പദ്ധതി പരാജയപ്പെടുകയായിരുന്നു. 2008-ൽ ചന്ദ്രായാൻ ഒന്ന് ദൗത്യം ഇന്ത്യ വിജയകരമായി പൂർത്തിയാക്കിയിരുന്നു.
Comments