എറണാകുളം: രണ്ടര മണിക്കൂർ ഗതാഗതം നിയന്ത്രിച്ച് പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി. കഴിഞ്ഞ ദിവസം രാവിലെ 9.30-ന് പാലസ് റോഡിൽ മുനിസിപ്പൽ റെസ്റ്റ് ഹൗസിന് മുന്നിലാണ് രാജേശ്വരി വാഹനങ്ങൾ നിയന്ത്രിച്ചത്. ഉച്ചയ്‌ക്ക് 12 മണി വരെ ഗതാഗത നിയന്ത്രണം തുടർന്നു. രണ്ടര മണിക്കൂർ ഗതാഗതം നിയന്ത്രിച്ച ശേഷം പോലീസ് ഇടപെട്ട് അനുനയിപ്പിച്ചാണ് രാജേശ്വരിയെ ബസ് സ്റ്റോപ്പിലെത്തിച്ചത്.
ട്രാഫിക് വാർഡന്റെ ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് റൂറൽ എസ്പിയ്‌ക്ക് നിവേദനം നൽകുന്നതിനായി ആലുവയിലെത്തിയപ്പോഴാണ് ഗതാഗത തടസമുണ്ടായത്. തുടർന്ന് രാജേശ്വരി ഗതാഗതം നിയന്ത്രിക്കാൻ തയാറാകുകയായിരുന്നു. ബാഗ് തൂക്കിയ സ്ത്രീ നടുറോഡിൽ ഗതാഗതം നിയന്ത്രിക്കുന്നത് പലരും ശ്രദ്ധിച്ചിരുന്നു. ചിലർക്ക് ആളെ പിടികിട്ടുകയും ചെയ്തു.
ട്രാഫിക് വാർഡന്റെ ജോലി എനിക്കിഷ്ടമാണ്. താൻ പട്ടിണിയിലാണെന്നും സർക്കാർ തിരിഞ്ഞു നോക്കുന്നില്ലെന്നും എസപി അടക്കമുള്ളവർക്ക് സന്മനസ് ഉണ്ടേങ്കിൽ ജോലി തരട്ടെയെന്നുമാണ് രാജേശ്വരി പറയുന്നത്. സർക്കാർ പണിതുതന്ന വീട് ഇടിഞ്ഞുവീഴാറായെന്നും ശുചിമുറി നിലംപൊത്തിയെന്നും ജിഷയുടെ അമ്മ പറഞ്ഞു.
2016 ഏപ്രിൽ 28-നാണ് പെരുമ്പാവൂർ സ്വദേശിയായ നിയമ വിദ്യാർഥിനി ജിഷ കൊല്ലപ്പെട്ടത്. കനാൽ പുറംപോക്കിലെ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി അസം സ്വദേശി അമിറുൾ ഇസ്ലാം കൊലപാതകം നടത്തുകയായിരുന്നു. അതിക്രൂരമായ ബലാൽസംഗത്തിനിരയായാണ് യുവതി കൊല്ലപ്പെട്ടത്. അതിനുശേഷം തിരഞ്ഞെടുപ്പിലും പിന്നീട് സാമൂഹ്യമാദ്ധ്യമങ്ങളിലും രാജേശ്വരി വാർത്തയായിരുന്നു.
Comments