ബെംഗളൂരു: സുരക്ഷാ ഭീഷണി ഉയർത്തുന്ന അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്രസർക്കാർ നിർദ്ദേശം പിൻവലിക്കണമെന്ന ട്വിറ്ററിന്റെ ആവശ്യം തള്ളി കർണാടക ഹൈക്കോടതി. നടപടികൾ വൈകിപ്പിച്ചതിന് ട്വിറ്ററിന് 50 ലക്ഷം രൂപ കോടതി പിഴ വിധിച്ചു. 39 വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്‌ത കേന്ദ്രസർക്കാർ ഉത്തരവിനെതിരെയാണ് കർണാടക ഹൈക്കോടതിയിൽ ട്വിറ്റർ ഹർജി നൽകിയത്. എന്നാൽ, അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനും നടപടിയെടുക്കാനും ഒരു വർഷം വരെ സമയമെടുത്തത് എന്തിനാണെന്ന് കർണാടക ഹൈക്കോടതി ട്വിറ്ററിനോട് ചോദിച്ചു.
ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ സെക്ഷൻ 69 എ പ്രകാരം ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം(MeiTY) പുറപ്പെടുവിച്ച ഉത്തരവുകളെ ട്വിറ്റർ അവഗണിക്കുകയായിരുന്നു. ഇത്തരം ഉത്തരവുകൾ നൽകാൻ കേന്ദ്ര സർക്കാരിന് അധികാരമില്ലെന്നായിരുന്നു ട്വിറ്ററിന്റെ വാദം. ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിന് മുമ്പ് ട്വിറ്റർ പ്രതിനിധികളുമായി 50 ഓളം ചർച്ചകൾ സർക്കാർ നടത്തിയിരുന്നു. എന്നാൽ, ചർച്ചകളെ മുഖവിലയ്‌ക്കെടുക്കാതെയാണ് ട്വിറ്റർ മുന്നോട്ട് പോകാൻ ശ്രമിച്ചത്.
രാജ്യത്തെ നിയമങ്ങൾ പാലിക്കാതിരിക്കുക എന്നതാണ് ട്വിറ്ററിന്റെ ഉദ്ദേശ്യമെന്ന് കേന്ദ്രം കോടതിയെ ധരിപ്പിച്ചിരുന്നു. സർക്കാരിന്റെ ഉത്തരവുകളെ അവഗണിച്ച് നടപടികൾ വൈകിപ്പിച്ചതിനാണ് ട്വിറ്ററിന് കോടതി പിഴ ചുമത്തിയത്. ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിതിന്‍റെ സിംഗിൾ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിഷയത്തിൽ സർക്കാരിന്റെ നിലപാട് കോടതി ശരിവച്ചിട്ടുണ്ടെന്നും രാജ്യത്തെ നിയമം എല്ലാവരും പാലിക്കണമെന്നും ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.
Comments