തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിന് വേണ്ടി വാദിച്ച സിപിഎം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി നിലപാട് മാറ്റിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎമ്മിന് അവസരവാദ നിലപാടാണ്. മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും ആവശ്യമാണ് പിണറായി വിജയൻ അംഗീകരിച്ചു കൊടുക്കാൻ ശ്രമിക്കുന്നത്. മുസ്ലീം സ്ഥാപിത താൽപ്പര്യക്കാരെ ഒരുമിച്ച് കൂട്ടി വിനാശകരമായ ഒരു രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കാനും മരുമകനായ മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാനുമുള്ള ആസൂത്രിതമായ നീക്കമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും കെ.സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.
ഏകീകൃത സിവിൽ കോഡിന് വേണ്ടി ഏറ്റവും കൂടുതൽ വാദിച്ചവരാണ് സിപിഎം. അവരുടെ പോളിറ്റ്ബ്യൂറോയും കേന്ദ്ര കമ്മറ്റിയും പാസാക്കിയ പ്രമേയങ്ങൾ വായിച്ചു നോക്കിയാൽ അത് മനസ്സിലാകും. യുസിസിയ്ക്ക് വേണ്ടി ഏറ്റവും ശക്തമായി വാദിച്ചവരാണ് സിപിഎം. ജനങ്ങൾക്ക് തുല്യമായ നീതിയും അവസരവും നൽകുന്നതാണ് ഏകീകൃത സിവിൽ നിയമം. പ്രത്യേകിച്ച് സ്ത്രീ ശാക്തീകരണത്തിന് അനിവാര്യമാണ്. ഇതാണ് ഒരു കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയും പറഞ്ഞിരുന്നത്. എന്നാൽ, ഇന്ന് പിണറായി വിജയൻ പറയുന്നത് മറ്റൊന്നാണ്. ബിജെപിയുടെ വർഗീയ അജൻഡയാണ് യൂണിഫോം സിവിൽ കോഡ് എന്നാണ് സിപിഎമ്മും പിണറായി വിജയനും ഇന്ന് പറയുന്നത്. അധികാരത്തിന് വേണ്ടി ഏത് നെറികെട്ട തീരുമാനവും എടുക്കുകയാണ് സിപിഎം. മോദിയെ താഴെയിറക്കാനും മുസ്ലീം സ്ഥാപിത താൽപ്പര്യക്കാരുടെ വോട്ട് പിടിച്ചു പറ്റാനും അവരെ ഒന്നിപ്പിക്കാനും ശ്രമിക്കുകയാണ് പാർട്ടി.
കേരളത്തിൽ മുസ്ലീം ഏകീകരണം ഉണ്ടാക്കാനുള്ള ഒരു ആസൂത്രിത ശ്രമമാണ് പിണറായി വിജയൻ നടത്തുന്നത്. വിനാശകരമായ ഒരു രാഷ്ട്രീയമാണ് യുസിസി ഉയർത്തിക്കാട്ടി പിണറായി വിജയൻ കളിക്കാൻ ശ്രമിക്കുന്നത്. അടിസ്ഥാനപരമായ ആശയത്തിൽ നിന്നും വ്യതിചലിച്ചുകൊണ്ട് കേന്ദ്രസർക്കാരിനെ ഭരണത്തിൽ നിന്നും താഴെയിറക്കാൻ വേണ്ടി മുസ്ലീം സംഘടനകളെയെല്ലാം ഒന്നിപ്പിക്കുന്നു. പൗരത്വ നിയമത്തിനെതിരെ പ്രയോഗിച്ച് ഫലിക്കാതെ പോയ ഒരു ദൗത്യം വീണ്ടും എടുത്ത് പ്രയോഗിക്കാനുള്ള ശ്രമമാണ്. ഒരു സമുദായത്തിന്റെ വോട്ട് ഒരു പെട്ടിയിൽ മാത്രം വീഴ്ത്താനും മരുമകനായ മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാനുമുള്ള ആസൂത്രിതമായ നീക്കം. കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കാൻ പോകുന്ന ഒരു രാഷ്ട്രീയ നീക്കമാണ് മുഖ്യമന്ത്രി നടത്തുന്നത്.
Comments