ഇസ്ലാമാബാദ് : ഏകദിന ലോകകപ്പിനുള്ള ക്രിക്കറ്റ് ടീമിനെ അയക്കുന്നതിന് മുമ്പ് ഇന്ത്യയിൽ സുരക്ഷാ പരിശോധന നടത്തുമെന്ന് പാക് സർക്കാർ . അന്വേഷണത്തിനായി ഉടൻ തന്നെ തങ്ങളുടെ സുരക്ഷാ സംഘത്തെ പാകിസ്താൻ സർക്കാർ ഇന്ത്യയിലേക്ക് അയക്കുമെന്നാണ് റിപ്പോർട്ടുകൾ. പാക് ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന നഗരങ്ങളിൽ സംഘം സുരക്ഷാ പരിശോധന നടത്തും.
പാകിസ്താൻ ക്രിക്കറ്റ് ബോർഡിൽ ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് ഉടൻ നടക്കുമെന്നാണ് റിപ്പോർട്ട്. പുതിയ ചെയർമാനെ നിയമിച്ചാലുടൻ പിസിബി വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് സുരക്ഷാ സംഘത്തെ ഉടൻ അയക്കും.സുരക്ഷാ ടീമിനൊപ്പം പിസിബി അംഗങ്ങളും വരും . പാകിസ്താന്റെ മത്സരങ്ങൾ നടക്കുന്ന നഗരങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കലാണ് ലക്ഷ്യം .
ലോകകപ്പിലെ ആദ്യ മത്സരം ഹൈദരാബാദിലാണ് നടക്കുക . ഒക്ടോബർ 15ന് അഹമ്മദാബാദിലാണ് രണ്ടാം മത്സരം കളിക്കുക. ശേഷിക്കുന്ന മത്സരങ്ങൾ ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലാകും നടക്കുക. പാക് സംഘം ഇന്ത്യയിലെത്തിയാൽ ഈ നഗരങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളും ഇവിടുത്തെ സ്റ്റേഡിയങ്ങളുടെ നടത്തിപ്പും പരിശോധിക്കും .
ഏതെങ്കിലും നഗരത്തിലെ സുരക്ഷാ വീഴ്ച സുരക്ഷാ ടീം കണ്ടെത്തിയാൽ, പിസിബി തങ്ങളുടെ ടീമിന്റെ ക്രിക്കറ്റ് മത്സരങ്ങളുടെ വേദി മാറ്റാൻ ശ്രമിക്കും. സുരക്ഷാ അന്വേഷണ റിപ്പോർട്ട് ഐസിസിക്കും ബിസിസിഐക്കും പിസിബി അയക്കും. പാൽ സർക്കാരിന്റെ അനുമതി ലഭിച്ചാലേ ടീം ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്ക് എത്തൂവെന്നാണ് സൂചന .
Comments