സാഫ് കപ്പിൽ കുവൈറ്റുമായുള്ള മത്സരത്തിൽ ഇന്ത്യയുടെ അർഹിച്ച വിജയം വിസിൽ മുഴങ്ങുന്നതിന് തൊട്ടുമുൻപ് സെൽഫ് ഗോളിൽ തട്ടി വീഴുകയായിരുന്നു. ഇന്ത്യയുടെ ബോക്‌സിൽ വന്ന പന്ത് ക്ലിയർ ചെയ്യുന്നതിൽ അൻവർ അലിക്ക് വന്ന പിഴവിൽ നിന്നായിരുന്നു ആ ഗോൾ. മത്സരം കഴിഞ്ഞ പാടെ വിവിധ കോണുകളിൽ നിന്ന് അയാൾക്കെതിരെ വിമർശന ശരങ്ങൾ ഉയർന്നു. അതുവരെ ടീമിന്റെ നട്ടെൽ ആ കളിക്കാരനായിരുന്നു എന്ന കാര്യം പലരും മറുന്നു. എന്നാൽ മത്സരം ശേഷം ക്യാപ്റ്റൻ ഛേത്രി പറഞ്ഞത് ഇങ്ങനെ ‘അൻവർ അലിയല്ല ഇന്ത്യയാണ് ആ ഗോൾ വഴങ്ങിയത്’….
എന്നാൽ ഇന്നലെ ലെബനനെതിരെ സെമിയിൽ ആ താരത്തിന്റെ മികവ് എന്താണെന്ന് അക്ഷരാർത്ഥത്തിൽ ആരാധകർ തിരിച്ചറിയുകയായിരുന്നു. നിശ്ചിത സമയവും അധികസമയും പിന്നിട്ട് മത്സരം ഷൂട്ട്ഔട്ടിലേക്ക് പോയപ്പോഴും ഇന്ത്യയ്‌ക്കായി അൻവർ അലി തളരാതെ പിടിച്ചു നിന്നു. ഒരിക്കൽപോലും ആ കാലുകളിൽ നിന്ന് പന്ത് നഷ്ടമായില്ല. ഷൂട്ട്ഔട്ടിൽ ലെബനൻ വലകുലുക്കി ഇന്ത്യവിജയത്തിൽ താരം കൈ ഒപ്പും ചാർത്തി. വലിയ വാഴ്‌ത്തി പാടലുകളുമുണ്ടായി…
അപ്പോഴായിരിക്കാം മിക്കവരും ഇന്ത്യയുടെ ആ സെന്റർ ബാക്കിനെക്കുറിച്ച് കേട്ടിട്ടുണ്ടാവുക അല്ലെങ്കിൽ കുടുതൽ അന്വേഷിച്ചിട്ടുണ്ടാവുക. അൻവർ അലി എന്ന കളിക്കാരന് പറയാനുണ്ടാവുക ഒരുപാട് പോരാട്ടങ്ങളുടെ കഥയാകും. ജീവിതത്തോടും ജീവനോടും രോഗത്തോടും കോടതിയോടുമൊക്കെ പോരാടിയാണ് ഇന്നയാൾ ഇന്ത്യയ്‌ക്കായി ബൂട്ട് കെട്ടുന്നത്.2019ലാണ് അൻവർ അലി ഉലയ്‌ക്കുന്ന ആ വഴത്തിരിവുണ്ടാകുന്നത് ഗുരുതരമായ ഹൃദ്രോഗം കണ്ടെത്തുന്നത്.പരിശീലനം നിർത്തിവെക്കാൻ എ.ഐ.എഫ്.എഫ് നിർദേശിച്ചിരുന്നു. ഫെഡറേഷന്റെ മെഡിക്കൽ കമ്മിറ്റിയുടെ നിർദേശപ്രകാരമായിരുന്നു ഇത്. കളി തുടരുന്നത് താരത്തിന്റെ ജീവൻ അപകടത്തിലാക്കുമെന്നാണ് വിദഗ്ധാഭിപ്രായം.
ഹൃദ്രോഗം കണ്ടെത്തിയതിനെത്തുടർന്ന് ഡിഫന്ററുമായുള്ള കരാർ ഐ.എസ്.എൽ ടീം മുംബൈ സിറ്റി എഫ്.സി റദ്ദാക്കുകയും ചെയ്തിരുന്നു. കളിയിലൂടെ ജീവിതമാർഗം കണ്ടെത്താനുള്ള തന്റെ അവകാശം അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ തടയുന്നുവെന്ന് പരാതിപ്പെട്ട് അൻവർഅലി കോടതിയെ സമീപിച്ചു.അണ്ടർ-17 ലോകകപ്പിന്റെ താരങ്ങളിലൊരാളായിരുന്നു അൻവർഅലി. മുംബൈ സിറ്റി ഒഴിവാക്കിയതിനെത്തുടർന്ന് മൂന്നാം ഡിവിഷനിൽ മത്സരിക്കുന്ന മുഹമ്മദൻ സ്പോർടിംഗുമായി കരാറൊപ്പിട്ടെങ്കിലും എ.ഐ.എഫ്.എഫ് നിർദേശത്തെത്തുടർന്ന് അൻവർഅലിക്ക് കളി നിർത്തേണ്ടിവന്നു. പോരാട്ടങ്ങൾക്കും പരിശോധനകൾക്കുമൊടുവിൽ സ്വന്തം ഉത്തരവാദിത്തത്തിൽ അൻവർ അലിയെ എ.ഐ.എഫ്.എഫ് 2020 ഓഗസ്റ്റിൽ കളിക്കാൻ അനുവദിക്കുകയായിരുന്നു. എഫ്.സി ഗോവയോടൊപ്പം മികച്ച പെർഫോമൻസ് കാഴ്ചവച്ച താരംഇന്ത്യയുടെ വിശ്വസ്തനായ പ്രതിരോധ ഭടനാകാൻ എടുത്തത് ചുരുങ്ങിയ സമയമായിരുന്നു.
Comments