ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കർ വലിയ എതിരാളിയേ ആയിരുന്നില്ലെന്ന് പാകിസ്താന്റെ വിവാദ സ്പിന്നർ സെയിദ് അജ്മൽ. അടുത്തിടെ നൽകി അഭിമുഖത്തിലാണ് മുൻ താരം വെളിപ്പെടുത്തൽ നടത്തിയത്. സച്ചിൻ ഇതിഹാസമാണ്. 20000ലധികം അന്താരാഷ്‌ട്ര റൺസ് നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വിക്കറ്റ് നേടുകയെന്നത് വലിയ നേട്ടമാണ്. സച്ചിനൊപ്പം കളിച്ചപ്പോഴാണ് എന്തുകൊണ്ടാണ് സച്ചിനെതിരേ ഒരു മത്സരമെങ്കിലും കളിക്കണമെന്ന് പറയുന്നതെന്ന് മനസിലായത്.
സച്ചിനൊപ്പം എംസിസി മത്സരം ഞാൻ കളിച്ചിരുന്നു. സച്ചിനായിരുന്നു അന്ന് നായകൻ. അദ്ദേഹം എന്നോട് പറഞ്ഞത് നിന്റെ ദൂസ്ര കാട്ടാനാണ്. ഇതിഹാസം ഇതിഹാസമാണ്. വലിയ ബഹുമാനം അദ്ദേഹത്തോടുണ്ട്. അതേസമയം അദ്ദേഹത്തെ വലിയ പ്രയാസമുള്ള എതിരാളിയായി തോന്നിയിട്ടില്ല. രണ്ട് തവണയാണ് സച്ചിനെ നേരിട്ടത്. രണ്ടുതവണയും സച്ചിനെ പുറത്താക്കാൻ സാധിച്ചു’- അജ്മൽ പറഞ്ഞു.
2011ലെ ലോകകപ്പിൽ സച്ചിൻ ടെണ്ടുൽക്കറെ എൽബിയിൽ കുടുക്കാൻ അജ്മലിനായിരുന്നു. പക്ഷെ ഡിആർഎസിലൂടെ തീരുമാനം പുനപരിശോധിക്കപ്പെട്ടപ്പോൾ സച്ചിൻ നോട്ടൗട്ടാണെന്ന് വിധിക്കപ്പെട്ടു. പന്ത് സ്റ്റംപിൽ കൊള്ളാതെ കടന്നുപോകുന്നതാണ് വ്യക്തമായത്. ഇതിനെക്കുറിച്ചും അജ്മൽ പ്രതികരിച്ചു. ‘അന്നത്തെ ഔട്ടിനെക്കുറിച്ചുള്ള വിവാദം ഇപ്പോഴും തുടരുകയാണ്. സച്ചിൻ എൽബിഡബ്ല്യുവിലൂടെ പുറത്തായി. അമ്പയറും ആദ്യം വിധിച്ചത് അങ്ങനെയാണ്. ഇപ്പോഴും ഞാൻ പറയുന്നു അത് ഔട്ടാണ്.
35 ടെസ്റ്റിൽ നിന്ന് 178 വിക്കറ്റും 113 ഏകദിനത്തിൽ നിന്ന് 184 വിക്കറ്റും 64 ടി20യിൽ നിന്ന് 85 വിക്കറ്റുമാണ് സെയിദ് അജ്മൽ നേടിയത്. ബൗളിങ് ആക്ഷൻ കുരുക്കായതോടെ പ്രതീക്ഷിച്ചതിലും നേരത്തെ അദ്ദേഹത്തിന് കരിയർ അവസാനിപ്പിക്കേണ്ടി വന്നു.
Comments