തിരുവനന്തപുരം: വെമ്പായത്തെ ബാറിലുണ്ടായ വാക്കേറ്റം നിമിഷങ്ങൾക്കകം ക്രൂരമായ ആക്രമണമായി മാറി. മദ്യലഹരിയിൽ ഏറ്റുമുട്ടിയ സംഘത്തിലെ ഒരാൾ പെട്രോൾ വാങ്ങിയെത്തി എതിർസംഘത്തിലെ രണ്ടുപേരുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തിയതോടെ ബാർ പരിസരം പരിഭ്രാന്തിയിലായി. ആക്രമണത്തിൽ നാലുപേർക്ക് പൊള്ളലേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.
വെമ്പായം ജംഗ്ഷനിലെ ശ്രീവത്സവം ബാറിലാണ് സംഭവം. നന്നാട്ടുകാവ് സ്വദേശി അനീഷ് (32), ഇരിഞ്ചയം സ്വദേശി അരുൺ (36), വെമ്പായം സ്വദേശികളായ നൗഫൽ (30), റിയാസ് എന്നിവർക്കാണ് പൊള്ളലേറ്റത്.
ബാറിലെ എ.സി. മുറിയിൽ ഇരുന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് വഴിമാറിയത്. തുടർന്ന് അനീഷ് പെട്രോൾ വാങ്ങിയെത്തി എതിർസംഘത്തിലെ രണ്ടുപേരുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ആക്രമണത്തിനിടെ അനീഷിന്റെ ദേഹത്തേക്കും തീ പടരുകയായിരുന്നു.
തീപിടിത്തത്തിൽ ബാറിലെ സോഫയടക്കമുള്ള ഫർണിച്ചറുകൾക്കും കേടുപാടുകൾ സംഭവിച്ചു. വിവരമറിഞ്ഞെത്തിയ അഗ്‌നിരക്ഷാസേന തീയണച്ച് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
സംഭവത്തിൽ അനീഷിനെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലവും മറ്റ് പ്രതികളുടെ പങ്കും ഉൾപ്പെടെ പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.















