തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിനെതിരെ പ്രതിഷേധിക്കാൻ സമസ്തയെ ഒപ്പം നിർത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വർഗീയതയ്ക്കെതിരായ പോരാട്ടത്തിൽ യോജിച്ച് പോകാവുന്ന ആരേയും കൂടെ കൂട്ടുമെന്ന് ന്യായീകരിച്ചുകൊണ്ടാണ് സമസ്തയെ സിപിഎം ക്ഷണിച്ചിരിക്കുന്നത്. ഏകീകൃത സിവിൽ കോഡിനെതിരെ തെറ്റായ പ്രചാരണം നടത്തികൊണ്ട് കേരളത്തിൽ മുസ്ലീം ഏകീകരണം ഉണ്ടാക്കി വോട്ട് നേടുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമാണ് തത്വങ്ങളും പ്രത്യശാസ്ത്രവുമെല്ലാം മാറ്റി വെച്ചുകൊണ്ടുള്ള എം.വി ഗോവിന്ദന്റെ ക്ഷണം.
സിവിൽ കോഡിനെതിരായ പോരാട്ടം രാഷ്‌ട്രീയത്തിന് അപ്പുറം നിലനിൽപ്പിനായുള്ള പോരാട്ടമാണെന്നും എം.വി ഗോവിന്ദൻ വാദിക്കുന്നു. അജണ്ട നടപ്പാക്കുന്നതിനുള്ള മുന്നൊരുക്കമാണിത്. ഏകീകൃത സിവിൽ കോഡിനെ ശക്തമായി എതിർക്കുമെന്നും നിയമത്തിനെതിരെ സിപിഎം സെമിനാർ സംഘടിപ്പിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. വർഗീയ വാദികളല്ലാത്ത എല്ലാവരെയും ഏകീകൃത സിവിൽ കോഡിനെതിരെ സംഘടിപ്പിക്കുമെന്നുള്ള പുകമറ സൃഷ്ടിച്ചുകൊണ്ടാണ് ഇസ്ലാമിസ്റ്റുകളെ ഒപ്പം കൂട്ടാൻ സിപിഎം ശ്രമിക്കുന്നത്.
ഏകീകൃത സിവിൽ കോഡിന് വേണ്ടി ഏറ്റവും കൂടുതൽ വാദിച്ചവരാണ് സിപിഎം. പാർട്ടിയുടെ പോളിറ്റ്ബ്യൂറോയും കേന്ദ്ര കമ്മറ്റിയും ഇത് സംബന്ധിച്ച് പ്രമേയങ്ങളും പാസാക്കിയിട്ടുണ്ട്. ജനങ്ങൾക്ക് തുല്യമായ നീതിയും അവസരവും നൽകുന്നതാണ് ഏകീകൃത സിവിൽ കോഡ് എന്നായിരുന്നു ഒരു കാലത്ത് കമ്യൂണിസ്റ്റ് പാർട്ടി അവകാശപ്പെട്ടിരുന്നത്. എന്നാൽ, മുസ്ലീം വോട്ട് ബാങ്ക് ലക്ഷ്യം വെച്ചു കൊണ്ടാണ് ഇപ്പോഴുള്ള നിലപാട് മാറ്റം എന്ന് വ്യക്തമാണ്.
Comments