ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ മുസ്ലീം സമുദായത്തിന്റെ വികാരങ്ങൾ പരിഗണിച്ചെ കോൺഗ്രസ് മുൻപോട്ട് പോകുകയുളളുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഏകീകൃത സിവിൽ കോഡ് അപ്രായോഗികമാണെന്ന ഒന്നാം നിയമ കമ്മീഷന്റെ നിഗമനങ്ങളാണ് കോൺഗ്രസിനും. അത് പാർലമെന്റിൽ അറിയിക്കും. മുസ്ലീം ലീഗിന്റെ ആശങ്കകളും പരിഗണിക്കുമെന്നും വേണുഗോപാൽ ഡൽഹിയിൽ പറഞ്ഞു.
ഏകീകൃത സിവിൽ കോഡിനെ ഒരു മതവിഷയമാക്കി ചിത്രീകരിക്കാനാണ് സിപിഎം കേരളത്തിൽ ശ്രമിക്കുന്നത്. അതുവഴി നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന് അവർ കരുതുന്നു. രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും സിപിഎം മതേതരത്വം പഠിപ്പിക്കാൻ ശ്രമിക്കണ്ടെന്നും വേണുഗോപാൽ പറഞ്ഞു.
ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് സംസ്ഥാന കോൺഗ്രസിലും അവ്യക്തത തുടരുകയാണ്. ഏകീകൃത സിവിൽ കോഡ് ആവശ്യമില്ലെന്നതാണ് കോൺഗ്രസിന്റെ നിലാപാട് എന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ വിഷയത്തിൽ പാർട്ടിയുടെ നിലപാട് കേന്ദ്ര നേതൃത്വം അറിയിക്കുമെന്നായിരുന്നു കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരന്റെ പ്രതികരണം.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുസ്ലീം വോട്ട് ഉറപ്പിക്കാനുള്ള നീക്കമായാണ് ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ സിപിഎമ്മിന്റെ മുന്നിട്ടിറങ്ങലിനെ രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. വിഷയത്തിൽ മുന്നിട്ടിറങ്ങി മലബാറിലെയും തെക്കൻ കേരളത്തിലെയും മുസ്ലീം വോട്ട് ഉറപ്പിച്ചാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാമെന്നാണ് സിപിഎം സംസ്ഥാന സമിതിയിൽ ഉയർന്നുവന്ന അഭിപ്രായം. ഇത് സാധൂകരിക്കുന്നതാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഇന്നലത്തെ വാർത്താ സമ്മേളനം.
Comments