കൊച്ചി: കഴിഞ്ഞ ദിവസം സിപിഎമ്മിന്റെ സഖ്യകക്ഷിയായ ജനതാദൾ എസിൽ നിന്ന് ഒരു കൂട്ടം നേതാക്കൾ ബിജെപിയിലേക്ക് എത്തിയിരുന്നു. മൂന്ന് പതിറ്റാണ്ടോളം മലയാള ടെലിവിഷൻ രംഗത്ത് നിറസാന്നിധ്യമായ സീരിയൽ സംവിധായകനും ജെഡിഎസ് സംസ്ഥാന കൗൺസിൽ അംഗവുമായ സുജിത് സുന്ദർ ഉൾപ്പെടെയാണ് ബിജെപിയിലേക്ക് ചേക്കേറിയത്.
‘ഇടതുമുന്നണിയിൽ ജനാധിപത്യബോധമില്ലെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. വിവിധ വിഷയങ്ങളിൽ അഭിപ്രായം പറയാൻ ഞങ്ങളെ അനുവദിച്ചില്ല. നിർഭാഗ്യമെന്നു പറയട്ടെ, ഞങ്ങളുടെ പാർട്ടിയിൽ നിന്ന് മന്ത്രിമാരാകുന്നവർ പോലും നിശബ്ദത പാലിക്കുന്നു,’ രാജിവയ്‌ക്കാനുള്ള തീരുമാനത്തെക്കുറിച്ച് സുജിത് വ്യക്തമാക്കി. 27 വർഷത്തിനിടെ ഇരുപതോളം ടിവി സീരിയലുകൾ സംവിധാനം ചെയ്ത കലാകാരനാണ് തൃപ്പൂണിത്തുറ സ്വദേശിയായ സുജിത്ത്. മലയാള ടെലിവിഷൻ പ്രേക്ഷകർ ഇപ്പോഴും ചർച്ച ചെയ്യുന്ന ചന്ദനമഴ, സ്ത്രീജന്മം, ഓട്ടോഗ്രാഫ് എന്നീ പരമ്പരകൾ അദ്ദേഹത്തിന്റെ സംഭാവനകളാണ്.
ബിജെപിയുടെ കേരളാ പ്രഭാരിയും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കറാണ് സുജിത് സുന്ദറുൾപ്പെടെയുളള പുതിയ പ്രവർത്തകരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്. ഞായറാഴ്ച ബിജെപിയിൽ ചേർന്ന ജനതാദൾ നേതാക്കളിൽ പാലോട് സന്തോഷ്, മനോജ് കുമാർ, കെ. പത്മനാഭൻ, അഗസ്റ്റിൻ കോലഞ്ചേരി, നറുകര ഗോപി, അയത്തിൽ അപ്പുക്കുട്ടൻ, ടി.പി പ്രേംകുമാർ, ഖമറുന്നിസ എന്നിവരും ഉൾപ്പെടുന്നു.















