മുംബൈ: സഹോദര പുത്രനും ഉന്നത എൻസിപി നേതാവുമായ അജിത് പവാർ എൻഡിയിലേക്ക് ചേക്കേറിയതിൽ പ്രതികരിച്ച് എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ. അജിത് പവാറും എട്ട് എൻസിപി എംഎൽഎമാരും ഷിൻഡെ-ഫഡ്‌നാവിസ് മന്ത്രിസഭയിലേക്ക് എത്തിയതിൽ തനിക്ക് വേദനയൊന്നുമില്ലെന്ന് ശരദ് പവാർ തുറന്നുപറഞ്ഞു.
”പാർട്ടിയെന്നാൽ അജിത് പവാർ അല്ല. ചിലർ വ്യത്യസ്തമായ രീതിയിൽ പെരുമാറിയെങ്കിലും ആർക്കെതിരെയും നടപടി സ്വീകരിക്കാൻ താൻ തയ്യാറല്ല. അയോഗ്യരാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ജയന്ത് പാട്ടീൽ സ്വീകരിക്കും. അദ്ദേഹമാണ് പാർട്ടിയുടെ യൂണിറ്റ് ചീഫ്. സംസ്ഥാനത്തെ നയിക്കുന്നത് ജയന്ത് പാട്ടീലാണ്. എന്ത് തീരുമാനവും സ്വീകരിക്കാൻ അദ്ദേഹത്തിന് അധികാരമുണ്ട്. അജിത് ഉൾപ്പെടെ ഒമ്പത് എംഎൽഎമാർക്കെതിരെ അയോഗ്യതാ നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച വിവരം അറിഞ്ഞത് പോലും മാദ്ധ്യമങ്ങളിൽ നിന്നാണ്.” ശരദ് പവാർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് എൻസിപിയുടെ സുപ്രധാന നേതാവായ അജിത് പവാർ എൻഡിഎയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. അദ്ദേഹത്തോടൊപ്പം രാജ്ഭവനിലെത്തിയ എട്ട് എംഎൽഎമാരും മഹാരാഷ്‌ട്ര സർക്കാരിന്റെ ഭാഗമാകുകയും ചെയ്തു. ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ അജിത് പവാർ ഇന്ത്യയുടെ വികസനത്തിന് വേണ്ടി നരേന്ദ്രമോദി നടത്തുന്ന പരിശ്രമങ്ങളെയാണ് ചൂണ്ടിക്കാട്ടിയത്. എൻസിപിയുടെ സ്വന്തം തട്ടകമായ മഹാരാഷ്‌ട്രയിൽ ശരദ് പവാറിന് വലിയ ക്ഷീണമുണ്ടാക്കുന്നതായിരുന്നു അജിത് പവാറിന്റെ നടപടി. എല്ലാ പ്രതിപക്ഷ പാർട്ടികളെയും തകർക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നായിരുന്നു ഇക്കാര്യത്തിൽ ശരദ് പവാറുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ പ്രതികരിച്ചത്.
Comments