പാകിസ്താൻ ക്രിക്കറ്റിലെ പ്രധാന സ്പിന്നർമാരിലൊരാളായിരുന്നു സയീദ് അജ്മൽ. ഓഫ് സ്പിന്നറായ താരം പാക്കിസ്താനെ ഒട്ടേറെ മത്സരങ്ങളിൽ ജയിപ്പിച്ചിട്ടുണ്ട്. ലോകോത്തര ബൗളറെന്ന നിലയിൽ തിളങ്ങി നിൽക്കുമ്പോഴാണ് താരത്തിന്റെ ക്രിക്കറ്റ് കരിയറിന് വിരാമമിട്ടുകൊണ്ട് ഐസിസിയുടെ വിലക്ക് വരുന്നത്. അനുവദിനീയമായതിലും കൂടുതൽ കൈ മടക്കിയാണ് അജ്മൽ പന്തെറിയുന്നത് എന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ താരത്തെ വിലക്കിയത്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും റാങ്കിംഗിൽ ഒന്നാം സ്ഥാനം വഹിച്ചിട്ടുളള താരം 2015 ലാണ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹർഭജൻ സിങ്, ആർ അശ്വിൻ തുടങ്ങിയവരുൾപ്പെടെയുളള ലോകക്രിക്കറ്റിലെ നിരവധി താരങ്ങളുടെ ബോളിങ് ആക്ഷൻ നിയമവിരുദ്ധമാണെന്ന് പറഞ്ഞു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ സയീദ് അജ്മൽ. എന്നെ കൂടാതെ 25 ഓളം താരങ്ങൾ നിയമവിരുദ്ധമായ ബോളിംഗിൽ നടത്തിയെന്നും അവരെയും ഐസിസി വിലക്കണമെന്നാണ് താരം പറഞ്ഞത്.
‘ഈ 25 താരങ്ങളുടെ പട്ടിക ഞാൻ നിങ്ങൾക്ക് നൽകാം. 500 വിക്കറ്റുനേടിയ താരങ്ങളടക്കം ഈ ലിസ്റ്റിലുണ്ട്. ആർ അശ്വിൻ, ഹർഭജൻ സിംഗ്, സുനിൽ നരെയ്ൻ, മുത്തയ്യ മുരളീധരൻ എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്. എന്നെ വിലക്കാൻ ബൗളിംഗ് ആക്ഷനാണ് കാരണമെങ്കിൽ ഈ ബോളിംഗ്് ആക്ഷനും നിയമവിരുദ്ധമാണ്. ഇവരെല്ലാം ബോളെറിയുമ്പോൾ കൈ നന്നായി മടങ്ങുന്നുണ്ട്’ സയീദ് അജ്മൽ പറഞ്ഞു.
എന്നെ ബാൻ ചെയ്യുന്ന സമയത്ത് ഞാനായിരുന്നു ഒന്നാം നമ്പർ താരം, ഞാൻ നാനൂറിലധികം വിക്കറ്റുകൾ നേടിയതിന് ശേഷമാണ് ഐസിസി എന്നെ വിലക്കിയത്. അത് അവരുടെ ആവശ്യമായിരുന്നു. എന്നെ വിലക്കാൻ ബൗളിംഗ് ആക്ഷനാണ് കാരണമെങ്കിൽ അത് 2009ലേ ആകാമായിരുന്നെന്നും താരം വ്യക്തമാക്കി.















