തിരുവനന്തപുരം: സിപിഎമ്മിൽ വീണ്ടും പിഎച്ച്ഡി വിവാദം. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും അക്കാദമിക് അഡൈ്വസറുമായ രതീഷ് കാളിയാടന്റെ പിഎച്ച്ഡിയാണ് വിവാദമാകുന്നത്. അനധികൃതമായാണ് രതീഷ് പിഎച്ച്ഡി നേടിയതെന്നാണ് കണ്ടെത്തൽ. ഹയർസെക്കൻഡറി അദ്ധ്യാപകനായി ജോലി ചെയ്ത കാലയളവിൽ അസം സർവകലാശാലയിൽ നിന്നും ഫുൾടൈം പിഎച്ച്ഡി നേടിയതെന്നാണ് രേഖയിലുള്ളത്.
2012 ഒക്ടോബർ ഒന്ന് മുതൽ 2014 നവംബർ അഞ്ച് വരെയുള്ള കാലയളവിലാണ് ഗവേഷണം നടത്തിയത്. രതീഷ് കാളിയാടന്റെ പ്രബന്ധത്തിൽ ശരാശരി 70 ശതമാനവും കോപ്പിയടിച്ചതാണെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇന്റർനെറ്റ്, പ്രസിദ്ധീകരണങ്ങൾ, വിദ്യാർത്ഥി പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവയിൽ നിന്നുമാണ് പ്രധാനമായും കോപ്പിയടിച്ചിരിക്കുന്നത്.
സോഫ്റ്റ്‌വെയർ മുഖേന ഓരോ ചാപ്റ്ററും പരിശോധിച്ചപ്പോഴാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവന്നത്. ഒന്നാമത്തെ ചാപ്റ്ററിൽ 85 ശതമാനവും രണ്ടാം ചാപ്റ്ററിൽ 95 ശതമാനവും മൂന്നാം ചാപ്റ്ററിൽ 62 ശതമാനവും കോപ്പിയടിച്ചതാണ്. നാലം ചാപ്റ്ററിൽ 66 ശതമാനവും അഞ്ചാമത്തേതിൽ 86 ശതമാനത്തോളവും ഇന്റർനെറ്റിൽ നിന്നും മറ്റും കോപ്പിയടിച്ചതാണെന്ന് സോഫ്റ്റ്‌വെയർ വ്യക്തമാക്കുന്നു.
പിഎച്ച്ഡി പൂർത്തിയാക്കാനായി മൂന്ന് വർഷം വേണമെന്നിരിക്കെയാണ് രണ്ട് വർഷത്തിനുള്ളിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഗവേഷണം പൂർത്തീകരിച്ചത്. ഹയർസെക്കൻഡറി മുഴുവൻ സമയ അദ്ധ്യാപകനായി ജോലി ചെയ്യുന്നതിനിടെ അസമിൽ പിഎച്ച്ഡി ചെയ്യാൻ കഴിയില്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയ്ൻ ആവശ്യപ്പെട്ടു.
Comments