ഇന്ത്യൻ പ്രീമിയർ ലീഗ് കളിക്കാൻ ആഗ്രഹിക്കുന്നതായി പാകിസ്താന്റെ മുൻ പേസർ മുഹമ്മദ് ആമീർ. പാകിസ്താൻ ടീമിൽ നിന്ന് വിരമിച്ച് മൂന്ന് വർഷത്തിന് ശേഷമാണ് താരത്തിന്റെ പ്രസ്താവന. കുടുംബത്തിനൊപ്പം യു.കെയിലാണ് ഇപ്പോൾ ആമീറിന്റെ താമസം. വൈകാതെ തന്നെ യു.കെ പൗരത്വവും താരത്തിന് ലഭിക്കും. അങ്ങനെ വരുമ്പോൾ താരത്തിന് സ്വാഭാവികമായും ഐ.പി.എല്ലിൽ കളിക്കാൻ യോഗ്യതയുണ്ടാകും. പക്ഷേ ടീമുകൾ താത്പ്പര്യപ്പെടുന്നതനുസരിച്ചാകും താരത്തിന്റെ ഐ.പി.എൽ ഭാവി തീരുമാനിക്കപ്പെടുക.
അവസാനമായി പാകിസ്താൻ താരങ്ങൾ ഐ.പി.എല്ലിന്റെ ഭാഗമായത് 2008ലായിരുന്നു. ഉദ്ഘാടന സീസണായിരുന്നു ഇത്. പിന്നീട് രാഷ്‌ട്രീയ കാരണങ്ങളെ തുടർന്ന് പാക് താരങ്ങളെ ഐ.പി.എല്ലിൽ നിന്ന് വിലക്കുകയായിരുന്നു. എആർവൈ വാർത്താ ചാനലിനോടായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. താരത്തിന് ഇംഗ്ലണ്ട് ടീമിൽ കളിക്കുന്നതിനോട് താത്പ്പര്യമില്ല. “2024 ഐ.പി.എല്ലിൽ രജിസ്റ്റർ ചെയ്യും. ഐ.പി.എല്ലിൽ കളിക്കാൻ ഏറെ ആഗ്രഹിക്കുന്നുണ്ട്. അവസരം കിട്ടുമെന്നാണ്” പ്രതീക്ഷയെന്നും താരം പറഞ്ഞു.
ഒരുകാലത്തെ പാകിസ്താന്റെ തീപ്പൊരി പേസർ വാതുവെയ്പ്പിൽപ്പെട്ട വിലക്ക് നേരിട്ടിരുന്നു. അഞ്ചുവർഷത്തെ വിലക്കിനൊടുവിൽ ടീമിലെത്തിയെങ്കിലും പാകിസ്താൻ ക്രിക്കറ്റ് ബോർഡും ടീമിലെ അംഗങ്ങളുമായി ഉടലെടുത്ത പ്രശ്‌നത്തെ തുടർന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു.
Comments