സർക്കാരിന്റെ ടൂറിസം പദ്ധതിയുടെ ഭാഗമായി പ്രതിമ നിർമ്മിച്ച് ശിൽപി പെരുവഴിയിലായ സംഭവത്തിൽ സഹായവുമായി സുരേഷ് ഗോപി. ശിൽപി ജോൺസ് കൊല്ലകടവിന്റെ ബാങ്ക് കുടിശികയാണ് സുരേഷ് ഗോപി ഏറ്റെടുത്തിരിക്കുന്നത്.
കായംകുളം ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ശിൽപി ജോൺസ് കൊല്ലകടവ് മത്സ്യകന്യകയുടെ ശിൽപ്പം നിർമ്മിച്ചത്. എന്നാൽ സൃഷ്ടി പൂർത്തിയാക്കുന്നതിനായി സർക്കാർ കൊടുത്ത പണം തികയാതെ വന്നിരുന്നു. ഇതോടെ ശിൽപ്പി സ്വന്തം വീടും വസ്തുവും ബാങ്കിൽ പണയം വെച്ച് 3,60,000 രൂപ വായ്പയെടുത്തു. പിന്നീട് ഈ തുക ഉപയോഗിച്ചാണ് അദ്ദേഹം നിർമ്മാണം പൂർത്തീകരിച്ചത്. എന്നാൽ ശിൽപ്പിയ്ക്ക് ഉടൻ പണം നൽകാമെന്ന് ടൂറിസം അധികൃതർ പറഞ്ഞിരുന്നെങ്കിലും ഇത് പാഴ്വാക്കാകുകയായിരുന്നു. ഒടുവിൽ സംസ്ഥാന അവാർഡ് ജേതാവായ ശിൽപ്പിയ്ക്ക് ലഭിച്ചത് ബാങ്കിൽ നിന്നുമുള്ള ജപ്തി നോട്ടീസ് ആയിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ട സുരേഷ് ഗോപി വിഷയത്തിൽ ഇടപെടുകയായിരുന്നു.
സുരേഷ് ഗോപിയുടെ വാക്കുകൾ…
‘ഞാൻ ഇന്ന് വാർത്ത കണ്ടപ്പോഴാണ് ജോൺസന്റെ കാര്യം അറിയുന്നത്. നമ്മുടെ ടൂറിസം പ്രമോഷനും മാനസിക ഉല്ലാസത്തിനും വേണ്ടി ഇത്തരം കേന്ദ്രങ്ങളിലെത്തുന്നവർക്ക് കൗതുകകരമായ കാഴ്ചയൊരുക്കുന്നതിനായി സർക്കാർ ചില കാര്യങ്ങൾ ചെയ്തു. എന്നാൽ അതിലെന്തോ വീഴ്ച പോലെയുണ്ടായി എന്നേ ഞാൻ വിചാരിക്കുന്നുള്ളു. ആ കലാകാരൻ പെരുവഴിയിലാകരുതെന്നേ തീരുമാനിച്ചുള്ളു.’
അതേസമയം വിഷയം അന്വേഷിച്ചതിന് ശേഷം മറുപടി പറയാമെന്നായിരുന്നു മന്ത്രി പിഎ മുഹമ്മദ് റിയാസ് പ്രതികരിച്ചത്.
Comments