ന്യൂഡൽഹി: ഭാരതത്തിന്റെ പൈതൃകം വാനോളം ഉയർത്താൻ പദ്ധതിയിട്ട് ഇന്ത്യൻ റെയിൽവേ. രാജ്യത്തുടനീളമുള്ള പൈതൃക റൂട്ടുകളിൽ പ്രത്യേക ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. ‘ഹെറിറ്റേജ് സ്‌പെഷ്യൽ’ എന്ന പേരിലാകും ട്രെയിൻ സർവീസ് നടത്തുക. ചെന്നൈയിലെ എംജിആർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ സ്റ്റീം ലോക്കോ ട്രെയിനായി പരിഷ്‌കരിച്ച ട്രെയിൻ പരിശോധിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്തെ പൈതൃക പാതകളിൽ കൂടുതൽ ട്രെയിനുകൾ അവതരിപ്പിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
വന്ദേ ഭാരത് ട്രെയിനുകളുടെ അടക്കം ട്രെയിനുകളുടെ ടിക്കറ്റ് നിരക്കിൽ ഇന്ത്യൻ റെയിൽവേ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പൈതൃക ട്രെയിനുകൾ രാജ്യത്തുടനീളം സർവീസ് നടത്തുമെന്ന പ്രഖ്യാപനം. എക്‌സിക്യൂട്ടീവ് ക്ലാസുകളിലെ അടിസ്ഥാന നിരക്കിൽ 25 ശതമാനം വരെ ഇളവ് നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇളവ് ഉടൻ പ്രാബല്യത്തിൽ വരും. എസി ചെയർ കാർ, എക്‌സിക്യൂട്ടീവ് ക്ലാസുകൾക്കാണ് ഇളവ്. റിസർവേഷൻ ചാർജ്, സൂപ്പർ ഫാസ്റ്റ് സർചാർജ്, ജിഎസ്ടി എന്നിവയ്‌ക്ക് പുറമേയാണിത്. ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തിന് അനുസൃതമായിരിക്കും ഇളവ്.
യാത്ര ചെയ്യുന്ന ആറ് മാസം മുൻപ് വരെ ഡിസ്‌കൗണ്ടിൽ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. അവധിക്കാലത്തും ആഘോഷവേളയിലും നടത്തുന്ന പ്രത്യേക സർവീസുകൾക്ക് ഇളവ് ബാധകമല്ല. റെയിൽവേ പാസുകൾ, കൺസെഷൻ വൗച്ചറുകൾ, എംഎൽഎമാരുടെയും എംപിമാരുടെയും കൂപ്പണുകൾ എന്നിവയ്‌ക്ക് പുതിയ ഇളവ് ബാധകമല്ല. ട്രെയിനകത്ത് ടിക്കറ്റ് പരിശോധകർക്കും ഇളവ് നൽകാം. ഒരു വർഷത്തേയ്‌ക്കാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്.
Comments