ജയ്പൂർ: കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് എന്നാൽ കൊള്ളയുടെ കടയും നുണകളുടെ കമ്പോളവുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാനിലെ ബിക്കാനീറിൽ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊഹബത്തിന്റെ കടതുറക്കുകയാണ് കോൺഗ്രസ് എന്ന രാഹുലിന്റെ പ്രചാരണത്തെ പരിഹസിച്ചാണ് പ്രധാനമന്ത്രിയുടെ പുതിയ പ്രയോഗം. രാജസ്ഥാനിലെ ഗെഹ്ലോട്ട് സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയായിരുന്നു പ്രധാനമന്ത്രി.
കോൺഗ്രസ് സർക്കാർ കാരണം ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ചത് രാജസ്ഥാനിലെ കർഷകരാണ്. രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിൽ വന്നതുമുതൽ അവർ ഒന്നും ചെയ്തില്ല. നാല് വർഷമായി കോൺഗ്രസ് പാർട്ടിയും സർക്കാരും പരസ്പരം പോരടിക്കുക മാത്രമാണ് ചെയ്യുന്നത്. കോൺഗ്രസുകാർ പരസ്പരം കാലുവാരുകയാണ്. രാജസ്ഥാനിൽ നിരവധി പദ്ധതികൾ നടപ്പിലാക്കൻ കേന്ദ്രം തീരുമാനിച്ചെങ്കിലും കോൺഗ്രസ് സർക്കാർ അതിനെയെല്ലാം തകിടം മറിച്ചു- പ്രധാനമന്ത്രി പറഞ്ഞു.
ബിജെപി പ്രവർത്തകർ രാജസ്ഥാനിലെ ഓരോ വീട്ടിലും കേന്ദ്രസർക്കർ പദ്ധതിയുടെ നേട്ടങ്ങൾ എത്തിക്കുന്നതിലും കോൺഗ്രസ് അസ്വസ്ഥരാണ്. കാലങ്ങളായി സംസ്ഥാനത്തിന് ദോഷമല്ലാതെ മറ്റൊന്നും കോൺഗ്രസ് ചെയ്തിട്ടില്ല. രാജസ്ഥാനിൽ കാലാവസ്ഥയിലെ താപനില മാത്രമല്ല കോൺഗ്രസ് സർക്കാരിനെതിരെയുള്ള ജനങ്ങളുടെ കോപവും ഉയർുകയാണെന്ന് ജനങ്ങളുടെ ആവേശത്തിൽ നിന്നും മനസ്സിലാക്കാമെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുടെ കോപത്തിന്റെ താപനില ഉയരുമ്പോൾ അധികാരത്തിന്റെ ഹുങ്ക് കുറയാനും ശക്തി മാറാനും അധികം സമയം വേണ്ടിവരില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
രാജസ്ഥാനിലെ ബിക്കാനീറിൽ അമൃത്സർ-ജാംനഗർ എക്സ്പ്രസ് വേയുടെ 500 കിലോമീറ്റർ ഭാഗം ഉൾപ്പെടെ 24,000 കോടി രൂപയുടെ നിരവധി വികസന പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
പതിറ്റാണ്ടുകളായി രാജസ്ഥാനിലെ ജനങ്ങൾക്ക് വികസനം നിഷേധിക്കപ്പെട്ടുവെന്ന് ഉദ്ഘാടന വേളയിൽ അദ്ദേഹം പറഞ്ഞു. അമൃത്സർ-ജാംനഗർ എക്സ്പ്രസ് വേയുടെ പുതുതായി തുടങ്ങിയ ഭാഗം വികസനം നിഷേധിക്കപ്പെട്ട ഗ്രാമങ്ങളെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ നിരവധി പദ്ധതികൾക്ക് പ്രധാനമന്ത്രി ചടങ്ങിൽ തറക്കല്ലിട്ടു.
Comments