രജിനികാന്തിന്റെ ജയിലർ സിനിമയിൽ അവസരം നഷ്ടമായത് മലൈക്കോട്ടൈ വാലിബന് വേണ്ടി കാളവണ്ടി ഓടിച്ച് പഠിക്കാന്‍ പോകേണ്ടി വന്നതിനാലാണെന്ന് ഹരീഷ് പേരടി. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് രജനികാന്തിനൊപ്പം അഭിനയിക്കുക എന്നത്. അതുപോലെ തന്നെയാണ് ലിജോയെ പോലുള്ള ഒരു സംവിധായകന്‍ ഒരു കാര്യം പറയുമ്പോള്‍ ഒഴിവാക്കാതിരിക്കാനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു അഭിമുഖത്തിനിടയിലായിരുന്നു ജയിലറിലെ അവസരം നഷ്ടമായതിനെക്കുറിച്ച് ഹരീഷ് പേരടി പറഞ്ഞത്.
‘രജിനിസാറിന്റെ ജയിലര്‍ എന്ന സിനിമയിലേക്ക് എന്നെ വിളിച്ചിരുന്നു. മോഹന്‍ലാലും അതിലുണ്ട്. രജിനി സാറിന്റെ സിനിമയില്‍ അഭിനയിക്കുക എന്നത് എത്രയോ കാലങ്ങളായുള്ള എന്റെ ആഗ്രഹമാണ്. നെല്‍സനാണ് ജയിലറിന്റെ സംവിധായകന്‍. നെല്‍സണിന്റെ കൊലമാവ് കോകിലയില്‍ ഞാനായിരുന്നു പ്രധാന വില്ലനെ അവതരിപ്പിച്ചത്.
ജയിലറിലേക്ക് എന്നെ വിളിച്ച സമയത്ത്, ഞാന്‍ മലൈക്കോട്ടൈ വാലിബന് വേണ്ടി കാളവണ്ടി ഓടിച്ച് പഠിക്കാന്‍ വേണ്ടി പോവുകയായിരുന്നു. അത് ലിജോ പ്രത്യേകം പറഞ്ഞതായിരുന്നു. കാളകളെ ഒന്നു മെരുക്കാനും, അത് ഓടിച്ച് പഠിക്കാനും വരണമെന്ന്. ലിജോയുടെ നിര്‍ദേശാനുസരണം ഞാന്‍ അതിന് ജോയിന്‍ ചെയ്യാന്‍ പോകുമ്പോഴാണ് ജയിലറിന് വേണ്ടിയുള്ള വിളിവരുന്നത്. ഞാന്‍ അവരോട് ഇക്കാര്യങ്ങള്‍ പറഞ്ഞു.
എന്റെ വലിയ ആഗ്രമാണ് രജനിസാറിന്റെ കൂടെ അഭിനയിക്കുക എന്നതും. പക്ഷെ ലിജോയെ പോലുള്ള ഒരു സംവിധായകന്‍ ഒരു കാര്യം പറയുമ്പോള്‍ തീര്‍ച്ചയായും അതിന് പോകണമെന്നാണ് ജയിലറിന്റെ ടീമിന്റെ ഭാഗത്ത് നിന്നും പറഞ്ഞത്. അത്രയും പ്രധാനപ്പെട്ടത് കൊണ്ടാണ് ഒരു സംവിധായകന്‍ അത് ആവശ്യപ്പെടുന്നത് എന്നും അവര്‍ പറഞ്ഞു.
ഇങ്ങനെയുള്ള ചില തിരക്കുകള്‍ കാരണം പലപ്പോഴും പല പ്രധാനപ്പെട്ട സിനിമകളും നഷ്ടപ്പെടാറുണ്ട്. അത് സ്വാഭാവികമാണ്, സിനിമയുടെ ഭാഗമാണ്, എനിക്ക് മാത്രമല്ല, പലര്‍ക്കും അങ്ങനെയൊക്കെ സംഭവിക്കാറുണ്ട്. അങ്ങനെയേ അതിനെ കാണാന്‍ കഴിയൂ. രജിനി സാറിനെ ഞാന്‍ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. ഇനിയും അവസരം വരുമെന്നാണ് ഞാന്‍ കരുതുന്നത്.’- ഹരീഷ് പേരടി പറഞ്ഞു.















