ലക്‌നൗ: സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ ജൽ ജീവൻ മിഷന്റെ കീഴിൽ പദ്ധതികളുമായി യുപി സർക്കാർ. വിദ്യാഭ്യാസം മേഖല മെച്ചപ്പെടുന്നതിലൂടെ സ്‌കൂളുകളുടെ മുഖഛായ മാറ്റുന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിന്ധ്യ-ബുന്ദേൽഖണ്ഡ് മേഖലയിലെ സ്‌കൂളുകളെ ലക്ഷ്യമിട്ടാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ജൽ ജീവൻ മിഷന് കീഴിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശമനുസരിച്ച് തിരഞ്ഞെടുക്കുന്ന ഒമ്പത് സ്‌കൂളുകളിൽ ജൽ ജീവൻ മിഷൻ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കും. മാത്തമാറ്റിക്‌സ് ലാബ്, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ് എന്നിവ നിർമ്മിക്കും. സ്മാർട്ട് ക്ലാസുകളും ഉച്ചഭക്ഷണത്തിനുള്ള ഡൈനിംഗ് ഹാളും നിർമ്മിക്കുന്നതായിരിക്കും. ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, മറ്റ് പ്രാദേശിക ഭാഷകൾ എന്നിവ പഠിക്കുന്നതിനുള്ള ലാംഗ്വേജ് ലബോറട്ടറികളും ഇതിൽ ഉൾപ്പെടും. കുട്ടികൾക്കിടയിൽ കായിക, വിനോദയിനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്‌കൂൾ ഗ്രൗണ്ടുകൾ നിർമ്മിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്യും.
ജൽ ജീവൻ മിഷന് കീഴിൽ പ്രവർത്തിക്കുന്ന കമ്പനികൾ അവരുടെ ഫണ്ട് തുക ഗ്രാമപ്രദേശത്തെ പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചിലവഴിയ്‌ക്കും. ഗ്രാമീണ സമൂഹങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം നൽകുന്നതിനും അവരുടെ ആരോഗ്യം, തൊഴിൽ, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം എന്നിവ മെച്ചപ്പെടുത്തുന്നതിനും സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് ഗ്രാമീണ ജലവിതരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
Comments