കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിർണായക വിജയങ്ങളിൽ പങ്കാളിയായ യുവ ഗോൾകീപ്പർ പ്രഭ്‌സുഖാൻ സിംഗ് ഗിൽ ക്ലബുമായി വഴിപിരിഞ്ഞു. റെക്കോർഡ് തുകയ്‌ക്ക് താരത്തെ ഈസ്റ്റ് ബംഗാൾ റാഞ്ചി. ബ്ലാസ്‌റ്റേഴ്‌സിൽ വിറ്റഴിക്കൽ തുടരുന്നതിനിടെയാണ് അടുത്ത കൈമാറ്റം. ഇതിനിടെ ഹർമ്മൻ ജ്യോത് ഖബ്ര, നിഷു കുമാർ,വിക്ടർ മോംഗിൽ, അപ്പോസ്തലോസ് ജിയാന്നൂ, ജെസൽ കർനോരോ,ഇവാൻ കല്യൂഷിനി, മുഹീദ് ഷബീർ തുടങ്ങിയ താരങ്ങൾ ക്ലബുമായി വഴി പിരിഞ്ഞിരുന്നു.
സഹലിന്റെ കൈമാറ്റം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. കെ.പി രാഹുലും ക്ലബിനോട് ഗുഡ്ബായ് പറയുമെന്നാണ് വിവരം.ഇന്ത്യൻ ഫുട്‌ബോളിൽ ഒരു ഗോൾ കീപ്പർക്ക് കിട്ടുന്ന റെക്കോർഡ് ട്രാൻസ്ഫർ തുക ആണ് ഗില്ലിനായി ഈസ്റ്റ് ബംഗാൾ കേരള ബ്ലാസ്റ്റേഴ്‌സിന് നൽകിയത്.ഒന്നരക്കോടി രൂപയ്‌ക്കാണ് താരത്തിന്റെ കൂടുമാറ്റമെന്ന് IFTWC റിപ്പോർട്ട് ചെയ്യുന്നത്.
ഗില്ലിന് ഈസ്റ്റ് ബംഗാളിൽ ലഭിക്കുന്ന വേതനവും ഇന്ത്യയിൽ ഏത് ഗോൾ കീപ്പർക്ക് ലഭിക്കുന്നതിനേക്കാളും ഉയർന്ന തുകയാകും.രണ്ട് വർഷത്തെ കരാർ ഗിൽ ഈസ്റ്റ് ബംഗാളിൽ ഒപ്പുവെക്കും. അവസാന രണ്ടു സീസണുകളിലും കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ഗോൾ കീപ്പർ ആയിരുന്നു ഗിൽ. രണ്ട് സീസണുകളിലായി 38 മത്സരങ്ങൾ ബ്ലാസ്റ്റേഴ്‌സിനായി കളിച്ചിട്ടുണ്ട്.
നേരത്തെ 2020 ല്‍ ചിരവൈരികളായ ബെംഗളൂരു എഫ്‌സിയില്‍ നിന്നായിരുന്നു പ്രഭ്‌സുഖന്‍ സിംഗ് ഗില്ലിനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. 2021-22 സീസണില്‍ ടീമിന്റെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പറായിരുന്ന ആല്‍ബിനൊ ഗോമസ് പരിക്കേറ്റ് പുറത്തായതോടെയാണ് ഗില്ലിന്റെ തലവര മാറിയത്.
Comments