ന്യൂഡൽഹി: പശ്ചിമ ബംഗാൾ അദ്ധ്യാപക റിക്രൂട്ട്മെന്റ് അഴിമതിക്കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ അഭിഷേക് ബാനർജിക്ക് കനത്ത തിരിച്ചടി. അഭിഷേകിനെതിരായ സിബിഐയുടെയും ഇഡിയുടെയും അന്വേഷണത്തിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഇത് പറഞ്ഞത്. അഭിഷേകിന് നിയമപരമായ പരിഹാരങ്ങൾക്ക് അവകാശമുണ്ട് എന്നാൽ കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവിൽ തങ്ങൾ ഇടപെടില്ലെന്നായിരുന്നു സുപ്രീംകോടതി പറഞ്ഞത്.
മെയ് 20ന് സിബിഐ അഭിഷേകിനെ ഒമ്പത് മണിക്കൂറിലധികം ചോദ്യം ചെയ്തു. തനിക്കെതിരെ അന്വേഷണ ഏജൻസി നിർബന്ധിത നടപടികളൊന്നും സ്വീകരിക്കരുതെന്ന് അഭിഷേക് സുപ്രീം കോടതിയിൽ നിന്നും നിർദ്ദേശം തേടിയിരുന്നു. കേസിൽ ബാനർജിയുടെ പേര് പറയാൻ അന്വേഷണ ഏജൻസികൾ തനിക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന് ആരോപിച്ച് പ്രാദേശിക വ്യവസായിയും അഴിമതി കേസിലെ പ്രതിയുമായ കുന്തൽ ഘോഷ് നൽകിയ പരാതിയിലാണ് അഭിഷേക് ബാനർജിയുടെ പേര് ഉയർന്നു വന്നത്.
അഴിമതികേസിൽ സിബിഐ, ഇഡി തുടങ്ങിയ അന്വേഷണ ഏജൻസികൾക്ക് ചോദ്യം ചെയ്യാമെന്ന മുൻ ഉത്തരവ് റദ്ദാക്കണമെന്ന് അവശ്യപ്പെട്ട് അഭിഷേക് സമർപ്പിച്ച ഹർജി കൽക്കട്ട ഹൈക്കോടതി തള്ളിയിരുന്നു. സ്കൂൾ ജോലി തട്ടിപ്പ് കേസുകളുടെ ക്രിമിനൽ വശമാണ് സിബിഐ അന്വേഷിക്കുന്നത്. കേസിലെ സാമ്പത്തിക ക്രമക്കേടുകളാണ് ഇഡി പരിശോധിക്കുന്നത്. തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ ബന്ധുവാണ് അഭിഷേക് ബാനർജി. പശ്ചിമബംഗാൾ ഡയമണ്ട് ഹാർബറിൽ നിന്നും അഭിഷേക് രണ്ട് തവണ പാർലമെന്റിലേയ്ക്് വിജയിച്ചിട്ടുണ്ട്.
Comments