വാഷിംഗ്ടൺ: യുക്രെയിൻ- റഷ്യ പ്രതിസന്ധിയിൽ ശാശ്വത സമാധാനത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങളെ സ്വഗതം ചെയ്യുന്നതായി യു.എസ് വക്താവ് മാത്യു മില്ലർ. റഷ്യയും യുക്രെയിനും തമ്മിൽ നീണ്ടുനിൽക്കുന്ന സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ഏത് രാജ്യം നടത്തിയാലും തങ്ങൾ സ്വാഗതം ചെയ്യുമെന്നും മില്ലർ കൂട്ടിച്ചേർത്തു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്റ് ജോ ബൈഡനും റഷ്യ – യുക്രെയിൻ സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇരു രാജ്യങ്ങളും അന്താരാഷ്‌ട്ര നിയമങ്ങൾ, ഐക്യരാഷ്‌ട്രസഭാ തത്വങ്ങൾ, രാജ്യങ്ങളുടെ പരമാധികാരം എന്നിവയെ ബഹുമാനിക്കണമെന്ന് ഇരു നേതാക്കളും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു.
യു.എസ് പ്രസിഡന്റ് ബൈഡനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുക്രെയിനിലെ സംഘർഷത്തിൽ അഗാധമായ ദുഃഖം പ്രകടിപ്പിക്കുകയും യുദ്ധത്തിന്റെ ഭയാനകവും ദാരുണവുമായ പ്രത്യാഘാതങ്ങളിൽ വിലപിക്കുകയും ചെയ്തു. ഭക്ഷണം, ഇന്ധനം, ഊർജ്ജ സുരക്ഷ എന്നിവയിൽ യുദ്ധം കാരണമുണ്ടാകുന്ന ദുരിതങ്ങളും, ആഗോള സാമ്പത്തിക വ്യവസ്ഥയിൽ യുദ്ധത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെ കുറിച്ചും ഇരുനേതാക്കളും പ്രസ്താവിച്ചു. യുദ്ധത്തിന്റെ അനന്തരഫലങ്ങൾ ലഘൂകരിക്കാൻ കൂടുതൽ ശ്രമങ്ങൾ നടത്തണമെന്ന് അവർ ഇരു രാജ്യങ്ങളോടും ആഹ്വാനം ചെയ്തു.
ഇത് യുദ്ധത്തിന്റെ യുഗമല്ല എന്നായിരുന്നു കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന മോദി പുടിൻ കുടിക്കാഴ്ചയിൽ പുടിനോട് പ്രധാനമന്ത്രി പറഞ്ഞത്. ഹിരോഷിമയിൽ നടന്ന ജി7 ഉച്ചകോടിയിൽ യുക്രെയിൻ പ്രസിഡന്റ് സെലെൻസ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തിയിരുന്നു. സംഘർഷം പരിഹരിക്കാൻ ഇന്ത്യയും താനും സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഘർഷത്തിന്റെ തുടക്കം മുതൽ പ്രധാനമന്ത്രി റഷ്യൻ പ്രസിഡന്റ് പുടിനോടും യുക്രെയിൻ പ്രസിഡന്റ് സെലെൻസ്‌കിയുമായും വിഷയത്തിൽ നിരവധി തവണ സംസാരിക്കുകയും ഇരുരാജ്യങ്ങളും സമാധാനത്തിൽ എത്തണമെന്നും അഭ്യർത്ഥിച്ചിരുന്നു.=
Comments