കാഠ്മണ്ഡു: എവറസ്റ്റിന് സമീപം കാണാതായ ഹെലികോപ്റ്റർ തകർന്നു. കഴിഞ്ഞ ദിവസമായിരുന്നു ആറ് പേരുമായി ഹെലികോപ്റ്റർ കാണാതായത്. അപകടസ്ഥലത്ത് നിന്ന് അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തായാണ് പ്രാഥമിക റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മനാംഗ് എയർ ഫ്ലീറ്റിന്റെ ഭാഗമായ ഹെലികോപ്റ്റർ ഇന്നലെ രാവിലെ 9.45-നാണ് കാഠ്മണ്ഡുവിലേയ്ക്ക് പോയത്.
സോലുഖുംബു ജില്ലയിലെ ലംജുറയിൽ വെച്ചാണ് ഹെലികോപ്റ്റർ തകർന്നത്. ഹെലികോപ്റ്റർ പുറപ്പെട്ട് 15- മിനിട്ട് കഴിഞ്ഞപ്പോൾ സിഗ്നൽ നഷ്ടമാവുകയായിരുന്നു. തുടർന്ന് ലംജൂറ ചുരത്തിൽ എത്തിയപ്പോൾ ടവറുമായി പൂർണമായും കണക്ഷൻ നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ഹെലികോപ്റ്റർ കുന്നിൻമുകളിലെ മരത്തിൽ ഇടിച്ചതായാണ് പോലീസ് റിപ്പോർട്ട്.
ഒരു നേപ്പാളി പൈലറ്റിനൊപ്പം അഞ്ച് മെക്സിക്കൻ പൗരന്മാരും വിമാനത്തിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ലംജുര പാസ് ഏരിയയിൽ രാവിലെ 10.12- നാണ് ഹെലികോപ്റ്ററിനെ അവസാന സ്ഥാനം ട്രാക്ക് ചെയ്തത്.
Comments