പട്ന : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപി രവിശങ്കർ പ്രസാദ്. പ്രധാനമന്ത്രിക്കെതിരെ ഓരോ തവണയും രാഹുൽ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും, എന്നാൽ ജനങ്ങൾ ഇതിന് മറുപടി നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
” ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. ഒരു ഭാഗത്ത് കോൺഗ്രസ് ഉൾപ്പെട്ട ഇൻഡി മുന്നണിയും മറുഭാഗത്ത് ബിജെപിയും രാഷ്‌ട്രീയം മനസിലാക്കുന്ന ജനങ്ങളും ആണുള്ളത്. ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ ഭരണഘടന തിരുത്തി എഴുതുമെന്നും, സംവരണം ഇല്ലാതാക്കാൻ ശ്രമിക്കുമെന്നുമാണ് രാഹുൽ അവകാശപ്പെടുന്നത്.
ഓരോ സമയത്തും രാഹുൽ എന്താണ് പറയുന്നതെന്ന് അദ്ദേഹത്തിന് പോലും അറിയില്ല. ഓരോ തവണയും പ്രധാനമന്ത്രിക്കെതിരെ എന്താണ് അദ്ദേഹം പറയാത്തത്?
ഓരോ തവണയും ജനങ്ങൾ രാഹുലിന്റെ ഇത്തരം വിചിത്ര വാദങ്ങൾക്ക് മറുപടി കൊടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ബിജെപി ഒരിക്കലും രാഹുലിന്റെ ഇത്തരം പുലമ്പലുകളെ ഗൗരവമായി കാണുന്നില്ല.
മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് രാഹുൽ പറഞ്ഞു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാം. ഛത്തീസ്ഗഡിലും രാഹുൽ സമാനമായ പ്രസ്താവനകൾ നടത്തിയിരുന്നു. രാഹുൽ പറയുന്ന കാര്യങ്ങളിൽ എത്രത്തോളം യാഥാർത്ഥ്യം ഉണ്ടെന്ന് ഇന്ന് എല്ലാവർക്കും അറിയാമെന്നും” രവിശങ്കർ പ്രസാദ് പരിഹസിച്ചു.