ന്യുഡൽഹി: കാൻസർ അടക്കമുള്ള അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകളെ നികുതിയിൽ നിന്നും ഒഴിവാക്കാൻ തീരുമാനം. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന 50ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് മരുന്നുകളുടെ വില കുറയ്‌ക്കാൻ തീരുമാനമായത്. ഇതോടെ അർബുദ ചികിത്സയ്‌ക്കാവശ്യമായ മരുന്നുകൾ ഉൾപ്പെടെ നിരവധി അപൂർവ രോഗങ്ങൾക്കുള്ള മരുന്നുളുടെ വിലകുറയും.
അതേസമയം തിയേറ്ററിനകത്തെ ഭക്ഷണത്തിനുള്ള ജിഎസ്ടിയിലും വൻ അഴിച്ചുപണികളാണ് നടത്തിയിട്ടുള്ളത്. തിയേറ്ററിനകത്തെ ഭക്ഷണത്തിനുള്ള ജിഎസ്ടി 18 ശതമാനത്തിൽ നിന്നും അഞ്ച് ആയി കുറച്ചു. ഇതോടെ തിയേറ്ററിനകത്തെ ഭക്ഷണത്തിന് വില കുറയും. ഹോട്ടലുകളിൽ ഭക്ഷണത്തിന് ഈടാക്കുന്ന ജിഎസ്ടിയിൽ തന്നെ തിയറ്റേറുകളിലും ഭക്ഷണം നൽകണമെന്നായിരുന്നു കേരളം മുന്നോട്ടു വച്ച നിർദ്ദേശം.
ഭക്ഷണത്തിനും മരുന്നുകൾക്കും ജിഎസ്ടി കൂട്ടിയപ്പോൾ ഓൺലൈൻ ഗെയിമുകൾക്ക് വൻ നിരക്കാണ് ഏർപ്പടുത്തിയിട്ടുള്ളത്. ഓൺലൈൻ ഗെയിമുകൾ, കാസിനോസ് തുടങ്ങിയവ ഇനി മുതൽ 28 ശതമാനം നികുതിയടയ്‌ക്കണമെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി. ഓൺലൈൻ ഗെയിമുകൾക്ക് നേരത്തെ 18 ശതമാനമായിരുന്നു ജിഎസ്ടി ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നത്.
Comments