കോഴിക്കോട്: ട്രെയിൻ കിട്ടാഞ്ഞതിന് പിന്നാലെ പയ്യോളിയിൽ നിന്ന് എറണാകുളത്തേക്ക് ആംബുലൻസിൽ യാത്ര നടത്തിയവർ പിടിയിൽ. രണ്ട് യുവതികളാണ് ആംബുലൻസിൽ യാത്ര നടത്തിയതിന് പിന്നാലെ പിടിയിലായിരിക്കുന്നത്. ഇവർ സഞ്ചരിച്ചിരുന്ന ആംബുലൻസ് മലപ്പുറം തേഞ്ഞിപ്പലത്ത് വെച്ച് പോലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിന് പിന്നാലെ തേഞ്ഞിപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പയ്യോളിയിലെ ആംബുലൻസ് ഡ്രൈവർമാരാണ് പോലീസിനെ വിവരം അറിയിച്ചത്.
തുറയൂർ പെയിൻ ആൻഡ് പാലിയേറ്റീവിന്റെ ആംബുലൻസിലാണ് യുവതികൾ യാത്ര ചെയ്തത്. എത്രയും വേഗത്തിൽ എറണാകുളത്ത് എത്തിക്കണമെന്നും പണം നൽകാമെന്ന് വാഗ്ദാനം നൽകിയുമായിരുന്നു യുവതി ആംബുലൻസ് വിളിച്ചത്. എന്നാൽ പയ്യോളിയിലെ ആംബുലൻസ് ഡ്രൈവർമാർ ഇത് നിരസിക്കുകയായിരുന്നു. പിന്നാലെ പാലിയേറ്റിവിന്റെ ആംബുലൻസിൽ ഇവർ എറണാകുളത്തേക്ക് പുറപ്പെടുകയായിരുന്നു.
ഇവരെ തുറയൂരിൽ കൊണ്ടുവിട്ട ഓട്ടോ ഡ്രൈവറാണ് പയ്യോളിയിലെ ആംബുലൻസ് ഡ്രൈവർമാരെ ഇക്കാര്യം അറിയിക്കുന്നത്. ഇതിന് പിന്നാലെ ആംബുലൻസ് ഡ്രൈവർമാർ ഈ ആംബുലൻസിന്റെ ചിത്രവും സന്ദേശവും ഉൾപ്പെടെ പോലീസ്, ആർടിഒ എന്നിവർക്ക് പരാതി നൽകി. കൂടാതെ ചിത്രങ്ങൾ ഇവർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്തു.
Comments