രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ, ഞായറാഴ്ച ഏകീകൃത സിവിൽ കോഡിൽ സിപിഎം സെമിനാർ സംഘടിപ്പിക്കാനിരിക്കെ നിയമസഭയിലെ സിപിഎമ്മിന്റെ മുൻ കാല ചരിത്രം പരിശോധിക്കേണ്ടത് അനിവാര്യമാണ്. ശരിയത്ത് പ്രക്ഷോഭ സമയത്ത് ഏകീകൃത സിവിൽ കോഡ് വേണമെന്നതായിരുന്നു സിപിഎമ്മിന്റെ നിയമസഭയിലെ നിലപാട്. ഇകെ. നായനാർ പ്രതിപക്ഷ നേതാവായിരുന്ന ആ സമയത്ത് എൽഡിഎഫിന് വേണ്ടി ടികെ. ഹംസയായിരുന്നു മുസ്ലീം ലീഗിനെ അന്ന് സഭയിൽ നേരിട്ടത്.
വിവാഹമോചിതരായ മുസ്ലീം സ്ത്രീകൾക്ക് ഭർത്താവിൽ നിന്നും ജീവനാംശത്തിന് അർഹതയുണ്ടെന്ന് 1985 ഏപ്രിൽ 23-ന് ഷാബാനു കേസിൽ സുപ്രീം കോടതി വിധിച്ചപ്പോൾ കമ്യൂണിസ്റ്റ് പാർട്ടിയുടെ താത്വിക ചാര്യനായ ഇഎംഎസ് അതിനെ സ്വാഗതം ചെയ്തു. സുപ്രീം കോടതി വിധി ഒരു ചൂണ്ടുപലകയാണെന്നുള്ള ഇഎംഎസിന്റെ പ്രസ്താവന ശരിയത്ത് വിവാദമായി കേരളത്തിൽ അലയടിച്ചു. ശരിയത്ത് വിവാദം അന്നത്തെ നിയമ സഭയിലും രൂക്ഷമായ ചർച്ചയ്‌ക്ക് വിധേയമായി. 85- 86 വർഷത്തേക്കുള്ള ബജറ്റിന് മേൽ ഉള്ള ധനാഭ്യർത്ഥന ചർച്ചക്കിടെ ഇടതു സ്വതന്ത്രനായ ടികെ ഹംസയാണ് വിഷയത്തിലെ സിപിഎം നിലപാടുകൾ സഭയിൽ വ്യക്തമാക്കിയത്.
മുസ്ലീം ലീഗിനെതിരെ ആഞ്ഞടിക്കാനും ഏകീകൃത സിവിൽകോഡും ശരിയത്ത് നിയമങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങളിലെ നിലപാട് വ്യക്തമാക്കാനും ഇകെ നായനാരും എംവി. രാഘവനുമായിരുന്നു ടികെ. ഹംസയോട് ആവശ്യപ്പെട്ടത്. വി.എം സുധീരനായിരുന്നു അന്നത്തെ സ്പീക്കർ. ഏകീകൃത സിവിൽ കോഡിന് കീഴിൽ മുസ്ലീം സ്ത്രീകളെയും ഉൾപ്പെടുത്തണമെന്നതായിരുന്നു ടികെ. ഹംസയുടെ പ്രസംഗത്തിന്റെ സാരം.
ശരിയത്ത് നിയമവും ഇന്ത്യൻ നിയമവും രണ്ടാണെന്നും ഏകീകൃത നിയമത്തിന്റെ ആവശ്യകതയെ കുറിച്ചും പ്രസംഗിച്ച ടികെ ഹംസ അന്ന് സഭയിൽ ലീഗ് നേതാക്കളുടെ വായടപ്പിച്ചു .പക്ഷേ ഇന്ന് അതേ ലീഗിനും സമസ്തയ്‌ക്കും ക്ഷണം നൽകിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഏകീകൃത സിവിൽ കോഡിൽ സെമിനാർ സംഘടിപ്പിക്കാനൊരുങ്ങുന്നുന്നത്. സിപിഎമ്മിന്റെ രാഷ്‌ട്രീയ ദുരുദ്ദേശ്യമാണ് ഇതിനു പിന്നിലെന്ന ആക്ഷേപം ശക്തമാവുകയാണ്.
Comments