കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെതിരായ സിപിഎം സെമിനാർ സംബന്ധിച്ച് സമസ്തയ്‌ക്കുള്ളിൽ അഭിപ്രായഭിന്നത രൂക്ഷം. സിപിഎമ്മിന്റേത് ഇരട്ടത്താപ്പെന്ന് സമസ്തയുടെ പോഷക സംഘടനയായ കേരള സുന്നി മഹല്ല് ഫെഡറേഷൻ വ്യക്തമാക്കി. സിപിഎമ്മിന്റെ ലിംഗ സമത്വ വാദം ശരിയല്ലെന്നും വിശ്വാസികളുടെ വ്യക്തി നിയമങ്ങളിൽ മാറ്റം വരുത്തണമെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നുമാണ് എസ്എംഎഫിന്റെ നിലപാട്. മതാചാരങ്ങളിൽ പാർട്ടി ഇടപെടരുതെന്നും സമസ്ത പറഞ്ഞു.
സമസ്തയുടെ പോഷക സംഘടനയായ മഹല്ല് ഫെഡറേഷനാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ വാർത്താ കുറിപ്പ് ഇറക്കിയത്. ഇസ്ലാമിക സ്വത്തവകാശ നിയമത്തിൽ സ്ത്രീ വിവേചനമില്ല. സ്ത്രീയുടെയും കുടുംബത്തിന്റെയും എല്ലാ ചെലവുകളും വഹിക്കേണ്ടത് പുരുഷനാണെന്നും സ്ത്രീ തന്റെ സ്വത്തിൽ നിന്ന് അവരുടെ ആവശ്യത്തിന് പോലും ചെലവഴിക്കേണ്ടതില്ലെന്നും ശരിയത്ത് അനുശാസിക്കുമ്പോൾ ഇസ്ലാം സ്ത്രീകൾക്ക് നൽകുന്ന മഹനീയ പരിഗണനയാണ് വ്യക്തമാക്കുന്നത്.
എന്നിട്ടും അനന്തര സ്വത്തിൽ നിന്ന് പുരുഷന് ലഭിക്കുന്നതിന്റെ പകുതി സ്ത്രീയ്‌ക്ക് നൽകണമെന്ന് ഇസ്ലാം നിർദ്ദേശിക്കുക വഴി അവർക്ക് കൂടുതൽ അവകാശമാണ് ലഭ്യമാകുന്നത്. ഇത് തിരിച്ചറിയാതെയാണ് ഇസ്ലാം വിമർശകർ അബദ്ധങ്ങൾ ഉന്നയിക്കുന്നത്. ഈ വാദം തന്നെയാണ് അനവസരത്തിൽ കമ്യൂണിസ്റ്റുകാർ ആവർത്തിക്കുന്നത്- സംയുക്ത പ്രസ്താവനയിൽ പറയുന്നു. മതം രാഷ്‌ട്രീയത്തിൽ ഇടപെടരുതെന്ന് പറഞ്ഞ് കൊണ്ടിരിക്കുന്നവർ രാഷ്‌ട്രീയം മതത്തിൽ ഇടപെടുന്നതിന്എന്ത് ന്യായമാണ് കാണുന്നതെന്നും നേതാക്കൾ ചോദിച്ചു. എസ്എംഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി യു ഷാഫി ഹാജി, സെക്രറി അബ്ദുസ്സമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി, ഹംസ റഹ്‌മാനി കൊണ്ടിപ്പറമ്പ് എന്നിവരാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.
Comments