മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് സുപ്രീംകോടതി മുൻ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. സീറ്റ് പ്രശ്‌നം പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ മുഖ്യമന്ത്രി രാജിവെച്ച് പുറത്തുപോകണമെന്നും പരിഹാരം കണ്ടെത്താനായില്ലെങ്കിൽ സർക്കാരിനെതിരെ കടുത്ത നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കത്തിന് ഉടനടി മറുപടി ലഭിച്ചില്ലെങ്കിൽ സർക്കാരിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഈ കുറ്റകൃത്യത്തിന് മുഖ്യമന്ത്രിയും സർക്കാരും നേരിട്ട് ഉത്തരവാദികളാണ്. സർക്കാരിന്റെ ഭാഗമായവർ എല്ലാവരും ഒരുപാട് സംസാരിക്കുന്നവരാണ്. പക്ഷേ കുറച്ച് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ബോധ്യപ്പെട്ടു. കഴിഞ്ഞ ദിവസം മലപ്പുറം സന്ദർശിച്ചപ്പോൾ പത്താം ക്ലാസിൽ 90 ശതമാനം മാർക്ക് ലഭിച്ചിട്ടും ഉന്നത വിദ്യാഭ്യാസത്തിനായി സീറ്റ് ലഭിക്കാത്ത നിരവധി കുട്ടികൾ ഉണ്ടെന്ന് മനസിലായി. കുട്ടികൾ വലിയ പ്രതീക്ഷയോടെയാണ് പഠിക്കുന്നത്. ഭാവിയിൽ ഡോക്ടറും എഞ്ചിനീയറുമെല്ലാം ആവണമെന്ന് ആഗ്രഹിക്കുന്ന കുട്ടികൾക്ക് ആവശ്യമായ ഉപരിപഠനസൗകര്യം സർക്കാർ ഒരുക്കണം.
ഈ ചെറുപ്പക്കാരുടെ ജീവിതം നശിപ്പിക്കുന്നതിനെ വലിയ കുറ്റമായാണ് ഞാൻ കാണുന്നത്. പ്രശ്ന പരിഹാരത്തിനായി സർക്കാരിലെ വിവിധ നേതാക്കളെയും എംഎൽഎമാരെയും ബന്ധപ്പെട്ടിരുന്നു. പരാതികളെല്ലാം ബധിര കർണങ്ങളിലാണ് പതിച്ചത്. കേരള നിയമസഭാ സ്പീക്കർ ഷംസീറിനോടും മറ്റൊരു മുസ്ലിം ലീഗ് എംഎൽഎയോടും ഞാൻ ഈ പ്രശ്നം സൂചിപ്പിച്ചു. സീറ്റ് പ്രശ്നം വേഗത്തിൽ പരിഹരിക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയാണ്. അല്ലെങ്കിൽ ഓഫീസ് വിടുക. ഈ കത്തിന് ശരിയായ പ്രതികരണം ഉടൻ ലഭിച്ചില്ലെങ്കിൽ സർക്കാരിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന നടപടികൾ സ്വീകരിക്കും- ജസ്റ്റിസ് കഡ്ജുവിന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
സ്പീക്കർ എഎൻ ഷംസീർ പങ്കെടുത്ത വേദിയിൽ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ കട്ജു സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. പ്രശ്നം പരിഹരിക്കാൻ കഴിയാത്തവർ രാജി വെച്ച് വീട്ടിൽ പോകണമെന്നും സർക്കാർ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ പ്രചാരണവുമായി ഇറങ്ങുമെന്നും കട്ജു തുറന്നടിച്ചിരുന്നു. പത്താംക്ലാസ് വിജയിച്ചവരുടെ എണ്ണവും പ്ലസ് വൺ സീറ്റുകളുടെ എണ്ണവും തമ്മിൽ വലിയ അന്തരമുണ്ട്. കുട്ടികൾ വലിയ പ്രതീക്ഷയോടെയാണ് പഠിക്കുന്നത്. മുഖ്യമന്ത്രിയും നിയമസഭാ സ്പീക്കറുമെല്ലാം കരുതിയാൽ ഈ പ്രശ്നം പരിഹരിക്കാനാവും. ഇത് നീട്ടിക്കൊണ്ടുപോകുന്നത് കുട്ടികളോട് ചെയ്യുന്ന കുറ്റകൃത്യമാണെന്നും കട്ജു പറഞ്ഞിരുന്നു.















