പാലക്കാട്: ധോണി വനത്തിനെ അവന്റെ ശൗര്യത്തിൽ ഇളക്കി മറച്ചപ്പോൾ പി.ടി സെവൻ അറിഞ്ഞു കാണില്ല ക്രൂരതകൾ നിറഞ്ഞ കാരിരുമ്പഴികളാണ് തന്നെ സ്വാഗതം ചെയ്തതെന്ന്. ധോണി വനം വകുപ്പ് പിടികൂടിയ പി.ടി സെവൻ എന്ന ‘ധോണി’ ആനയുടെ വലതു കണ്ണിന്റെ കാഴ്ച നഷ്ടമായി. എയർ ഗൺ പെല്ലറ്റ് കൊണ്ടുള്ള പരിക്കാണ് കാഴ്ച നഷ്ടമാവാൻ കാരണമെന്നാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി പരിശോധനയ്‌ക്കായി നിയോഗിച്ച സമിതിയുടെ വിലയിരുത്തൽ. വനത്തിൽ വെച്ച് പരുക്കേറ്റതാണോ എയർഗൺ പെല്ലറ്റുകൾ കണ്ണിൽ പതിച്ചതിനാൽ കാഴ്ച നഷ്ടപ്പെട്ടതാണോ എന്നതാണ് ഇപ്പോഴുള്ള സംശയം. അതേസമയം ആനയെ പിടിക്കൂടുമ്പോൾ തന്നെ കാഴ്ചക്കുറവുണ്ടായിരുന്നെന്നും കാഴ്ച നഷ്ടമാവാനുള്ള കാരണം കണ്ടെത്താൻ വിദഗ്ധ പരിശോധന ആവശ്യമാണെന്നും വനം വകുപ്പ് അറിയിച്ചു.
കൂട്ടിലടച്ചതിന് ശേഷം പിറ്റേന്ന് മുതൽ തുള്ളി മരുന്നുകൾ ഉദ്യോഗസ്ഥർ നൽകിയിരുന്നു. നിലവിൽ പാപ്പാന്മാർ ആനയുടെ ഇടതുവശത്ത് നിന്നാണ് ഭക്ഷണവും വെള്ളവും നൽകുന്നത്. കഴിഞ്ഞ മാസം ജനുവരി 22നാണ് പി.ടി സെവനെ വനം വകുപ്പ് പിടികൂടുന്നത്. പിന്നീട് ധോണിയെന്ന് പേര് നൽകുകയായിരുന്നു. 20 വയസ് പ്രായം വരുന്ന പി.ടി സെവൻ ഉൾപ്പെടെയുള്ള ആനകളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ബത്തേരിയിലെ മൃഗസംരക്ഷണ സംഘടന ഹർജി നൽകിയിരുന്നു. ഇതേതുടർന്നാണ് ഹൈക്കോടതി വിദഗ്ധസമിതിയെ ചുമതലപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സംഘം കഴിഞ്ഞയാഴ്ച സ്ഥലത്തെത്തി ആനയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയത്. നിലവിൽ മികച്ച പരിചരണമാണ് ആനയ്‌ക്ക് നൽകുന്നതെന്ന് വനം വകുപ്പ് അറിയിച്ചു.
Comments