കൊല്ലം: രാജ്യത്തിന്റെ ചന്ദ്രയാൻ-3 വിക്ഷേപണത്തിൽ അഭിമാനിക്കുകയാണ് കൊല്ലം ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽ ലിമിറ്റഡ്സ്. കെഎംഎംഎല്ലിൽ നിന്നുള്ള ടൈറ്റാനിയം സ്പോഞ്ച് മെറ്റൽ ഉപയോഗിച്ച് നിർമ്മിച്ച ലോഹക്കൂടാണ് ചന്ദ്രയാൻ ബഹിരാകാശ പേടകത്തിൽ ഉപയോഗിച്ചത്. ചന്ദ്രയാൻ ദൗത്യത്തിൽ പങ്കുചേരാൻ സാധിച്ചതിൽ അഭിമാനമെന്ന് കെഎംഎംഎൽ ഡയറക്ടർ അറിയിച്ചു.
ടൈറ്റാനിയം സ്പോഞ്ച് ഉൽപാദിപ്പിക്കുന്ന ഇന്ത്യയിലെ ഏക പ്ലാന്റാണ് കെഎംഎംഎൽ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾക്കും പ്രതിരോധ മേഖലയ്ക്കും ആവശ്യമായ ടൈറ്റാനിയം സ്പോഞ്ച് വിതരണം ചെയ്യുന്ന കെഎംഎംഎൽ ചന്ദ്രയാന്റെ മൂന്ന് ദൗത്യത്തിലും സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ചന്ദ്രയാൻ ദൗത്യങ്ങൾക്കും കെഎംഎംഎല്ലിൽ നിന്നുള്ള ടൈറ്റാനിയം സ്പോഞ്ച് മെറ്റൽ ഉപയോഗിച്ചിരുന്നു.
2011 ഫെബ്രുവരി 27-നാണ് ടൈറ്റാനിയം സ്പോഞ്ച് പ്ലാന്റ് ഉദ്ഘാടനം ചെയ്തത്. 500 ടൺ ശേഷിയുള്ള പ്ലാന്റാണിത്. ടൈറ്റാനിയം സ്പോഞ്ചിന്റെ ഭാഗമായുണ്ടാക്കുന്ന മഗ്നീഷ്യം ക്ലോറൈഡിൽ നിന്ന് മഗ്നീഷ്യം വേർതിരിച്ച് പുതിയ പ്ലാന്റ് ഉടൻ യാഥാർത്ഥ്യമാക്കുമെന്ന് കമ്പനി മാനേജിങ് ഡയറക്ടർ വ്യക്തമാക്കി.
Comments