തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധിയിൽ വിശദീകരണവുമായി സി എം.ഡി. ബിജു പ്രഭാകർ. തന്നെ അഴിമതിക്കാരനെന്ന് ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തി. കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാരാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും ഇവരുടെ ലക്ഷ്യങ്ങൾ നടക്കില്ലെന്ന് മനസ്സിലായതോടെയാണ് തനിക്കെതിരെ ഇറങ്ങിയതെന്നും ബിജു പ്രഭാകർ കുറ്റപ്പെടുത്തി.
‘കെഎസ്ആർടിസിയിലെ പ്രശ്‌നങ്ങൾക്ക് കാരണം ഞാനല്ല, കെഎസ്ആർടിസി മികച്ച രീതിയിൽ പ്രവർത്തിക്കണമെങ്കിൽ സ്ഥാപനത്തിന് കീഴിലുളള എല്ലാവരും ഒരുപോലെ ഓരേ മനസ്സോടെ അധ്വാനിക്കണം. ഇപ്പോൾ നന്നായില്ലെങ്കിൽ കെഎസ്ആർടിസി പിന്നെ ഒരിക്കലും നന്നാകില്ലെന്നും ബിജു പ്രഭാകർ ഫേസ്ബുക്ക് ലൈവിൽ തുറന്നടിച്ചു. കെഎസ്ആർടിസിക്ക്
മാസം 200 കോടിയിലേറെ വരുമാനമുണ്ടായിട്ടും ജീവനക്കാർക്ക് ശമ്പളം നൽകുന്നില്ലെന്ന പ്രചാരണം തെറ്റാണെന്നും യൂണിയനേക്കാൾ മുകളിൽ പ്രവർത്തിക്കുന്ന ആളുകളാണ് പ്രശ്‌നമെന്നും ബിജു പ്രഭാകർ ആരോപിച്ചു.
കെഎസ്ആർടിസിയിൽ ശമ്പളം മുടങ്ങുന്നതിൽ പ്രതിഷേധിച്ച് ഇന്നലെ ബിജുപ്രഭാകറിന്റെ വീട്ടിലേക്ക് ഐഎൻടിയുസി മാർച്ച് നടത്തിയിരുന്നു. ശമ്പളം മുടങ്ങാൻ കാരണം താനല്ലെന്നും മറ്റ് ചില ഉദ്യോഗസ്ഥരാണെന്നുമായിരുന്നു സിഎംഡി ബിജു പ്രഭാകറിന്റെ പ്രതികരണം. കെഎസ്ആർടിസിയിലെ പ്രശ്‌നങ്ങൾ വിശദീകരിച്ചുള്ള കൂടുതൽ വീഡിയോകൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കെഎസ്ആർടിസി സിഎംഡി സ്ഥാനത്ത് നിന്ന് ഒഴിയാൻ സന്നദ്ധത അറിയിച്ച് ബിജു പ്രഭാകർ നേരത്തെ രംഗത്തെത്തിയിരുന്നു. ഇക്കാര്യം മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും അറിയിച്ചു. എന്നാൽ രാജിസന്നദ്ധത അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെയാണെന്ന് മന്ത്രി ആന്റണി രാജു പ്രതികരിച്ചു.
Comments