ന്യൂഡൽഹി: ലോകമെമ്പാടുമുള്ള പൂന്തോട്ടങ്ങളിൽ നാം കണ്ടിട്ടുണ്ടാകുക പൂക്കളും പഴവർഗ്ഗങ്ങളും ഒക്കെയാണ്. എന്നാൽ പതിവ് കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായ ഒരു തോട്ടമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. പാമ്പുകളെ കൊണ്ട് നിറഞ്ഞ ഒരു തോട്ടമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം. കേൾക്കുന്നവർക്ക് തമാശയായി തോന്നാമെങ്കിലും അത്തരമൊരു പൂന്തോട്ടമുള്ള ഒരു രാജ്യമുണ്ട്.
വ്യത്യസ്തയിനത്തിൽ പെടുന്ന പാമ്പുകളുള്ള അസാധാരണമായ ഒരു തോട്ടം വിയറ്റ്‌നാമിലുണ്ട്. 12 ഹെക്ടറിൽ ചുറ്റപ്പെട്ട് കിടക്കുന്നതാണ് ഈയിടം. ഇവിടം പ്രധാനമായി ഉപയോഗിക്കുന്നത് പാമ്പ് വളർത്തലിനും ഔഷധ വസ്തുക്കളുടെ കൃഷിയ്‌ക്കും വേണ്ടിയാണ്. മറ്റുള്ള തോട്ടങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നതും ഇവിടുത്തെ കാഴ്ചയാണ്. പരമ്പരാഗത ഫലവൃക്ഷങ്ങൾക്ക് പകരം ഇവിടെ കാണാൻ സാധിക്കുന്നത് ശാഖകളിൽ നിറയെ തൂങ്ങിക്കിടക്കുന്ന പാമ്പിൻ കൂട്ടത്തെയാണ്.
നാനൂറിലധികം ഇനം വിഷമുള്ള പാമ്പുകളാണ് ഇവിടെയുള്ളത്. ഈ വിഷജീവികളെ പ്രധാനമായും ഇവിടെ വളർത്തുന്നത് ഇവയുടെ വിഷത്തിന് വേണ്ടിയാണ്. ഇവിടുത്തെ പാമ്പുകളുടെ വിഷം മരുന്നുകൾക്കും മറുമരുന്നുകൾക്കും വേണ്ടിയാണ് ഉപയോഗിക്കുന്നത്. പാമ്പ് കടിയേറ്റതിന് ഉപയോഗിക്കുന്ന ഫലപ്രദമായ മറുമരുന്നുകൾ വികസിപ്പിക്കുന്നതിനുള്ള പരീക്ഷണങ്ങളും നടന്നു വരുന്നുണ്ട്. ഗവേഷണങ്ങൾക്കായി ഫാം പ്രധാനപങ്ക് വഹിക്കുന്നുണ്ട്.
ഒരു കാലത്ത് ഗവേഷണകേന്ദ്രം എന്ന നിലയിലായിരുന്നു ഈ ഫാം പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇപ്പോഴിതാ ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രമായി ഈ ഫാം മാറിയിരിക്കുകയാണ്. പാമ്പ് കടിയേറ്റ് ഏകദേശം 1500 പേരാണ് ഡോങ് ടാം സ്‌നേക്ക് ഫാമിൽ പ്രതിവർഷം ചികിത്സ തേടിയെത്തുന്നത്.
Comments