കൊല്ലം: കുടുംബശ്രീയുടെ ചടങ്ങിൽ ജ്യോതിഷത്തെയും വിശ്വാസങ്ങളെയും അവഹേളിച്ച് എൽ ഡി എഫ് എം എൽ എ കെ ബി ഗണേഷ് കുമാർ. കുടുംബശ്രീയുടെ പൊതുചടങ്ങിൽ ഉദ്ഘാടനത്തിന് നിലവിളിക്ക് കൊളുത്താൻ തയാറാകാതിരുന്ന സിഡിഎസ് ചെയർപേഴ്സനെ ഉരുപദേശിക്കുന്ന വ്യാജേന ആയിരുന്നു കെ.ബി.ഗണേഷ് കുമാർ എംഎൽഎ ജ്യോതിഷത്തെ അവഹേളിച്ചത്. ശനിയാഴ്ച കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാർഷികാഘോഷ വേദിയിലായിരുന്നു സംഭവം അരങ്ങേറിയത്.
ഉദ്ഘാടനത്തിന് നിലവിളക്ക് കൊളുത്താൻ ക്ഷണിച്ചപ്പോൾ തന്റെ വിശ്വാസത്തിനെതിരാണെന്ന് പറഞ്ഞുകൊണ്ട് സിഡിഎസ് ചെയർപേഴ്സൻ ഒഴിവായി. എന്നാൽ ഗണേഷ് കുമാർ പ്രസംഗത്തിനിടെ അവരെ ഉപദേശിക്കുന്ന മട്ടിൽ സംസാരിച്ചതാണ് വിവാദമാകുന്നത്. ഒപ്പം താൻ ദിവസവും ബൈബിൾ വായിക്കുന്ന ആളാണെന്നും താൻ ക്രിസ്ത്യാനി ആണെന്ന് പറയുന്നവർ ഉണ്ടെന്നും ഗണേഷ് അഭിപ്രായപ്പെട്ടു.
‘ഞാൻ ഇവിടെ വന്നപ്പോൾ ഒരു തമാശ കണ്ടു. സിഡിഎസ് ചെയർപേഴ്സനോട് വിളക്ക് കത്തിക്കാൻ പറഞ്ഞു. ജന്മം ചെയ്താൽ കത്തിക്കുന്നില്ല. എന്താ കാരണം എന്നുവെച്ചാൽ പെന്തക്കോസ്തിലെ പാസ്റ്റർ കത്തിക്കരുതെന്ന് പറഞ്ഞുവെന്ന്. ഒരുപാട് പാസ്റ്റർമാരെ എനിക്ക് അറിയാം. ദിവസവും ബൈബിൾ വായിക്കുന്ന ആളാണ് ഞാൻ.’ കെ ബി ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു
‘കുടുംബശ്രീയിൽ പറയുന്നുണ്ട് അന്ധവിശ്വാസങ്ങൾക്ക് എതിരെയുള്ള കൂട്ടായ്മയെന്ന്. ജ്യോത്സ്യന്മാരെ കണ്ടു മന്ത്രവാദത്തിന് കുറിച്ചുവാങ്ങുന്ന മണ്ടികളായി നിങ്ങൾ മാറരുത്. ജാതകം നോക്കി ഞാൻ ആദ്യമൊരു കല്യാണം കഴിച്ചതാ.. ഹോ ’16ൽ 18′ പൊരുത്തമായിരുന്നു. എന്നിട്ട് എവിടെപ്പോയി, രണ്ടാമതും കല്യാണം കഴിച്ചു, ജാതകമേ നോക്കിയില്ല. ഒരു കുഴപ്പവുമില്ല. ഇതൊക്കെ അന്ധവിശ്വാസങ്ങളാണ്.
ഒരു അന്ധവിശ്വാസത്തിന്റെയും പുറകെ പോകരുത്. നിങ്ങൾ പോകരുത് എന്ന ഞാൻ പറയുന്നില്ല, നമ്മുടെ മക്കൾ പോകരുത്, നമ്മുടെ തലമുറകൾ പോകരുത്. നിങ്ങൾ വീടിന്റെ പാലുകാച്ചിനൊ വണ്ടിയെടുക്കുമ്പോഴോ എങ്ങാനും ഒരു ജ്യോത്സ്യനെ കണ്ട് നല്ല സമയമുണ്ടോയെന്ന് ചോദിക്കുക, രണ്ടാമതൊരു ജ്യോത്സ്യനെ കണ്ടാൽ ആദ്യം കണ്ട ജ്യോത്സ്യൻ പറഞ്ഞതിന്റെ ഘടകവിരുദ്ധമായിരിക്കും അത്.’ -എന്ന് ഗണേഷ് കുമാർ പറഞ്ഞു’
നിലവിളക്കിനെക്കുറിച്ചു പറഞ്ഞ ഗണേഷ് പാണക്കാട് തങ്ങൾക്കു ഗുഡ് സർട്ടിഫിക്കേറ്റ് കൊടുക്കാനും വേദി ഉപയോഗപ്പെടുത്തി.
‘കഴിഞ്ഞദിവസം ഒരു മനോഹരമായ കാഴ്ച കണ്ടു. മലബാറിലെ ഒരു അമ്പലത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതു പാണക്കാട് തങ്ങളാണ്. അത് ഫോട്ടോഗ്രാഫർ ശരിക്ക് ഫോക്കസ് ചെയ്തിട്ടുണ്ട്. പരിപാടി കഴിഞ്ഞ് സ്റ്റേജിൽ ഇരിക്കുമ്പോൾ അദ്ദേഹത്തിന് അമ്പലത്തിൽ നിന്ന് ഒരു ഉണ്ണിയപ്പം കൊടുത്തു. ആ നല്ല മനുഷ്യൻ, നല്ല വ്യക്തി മതേതരത്തിൽ വിശ്വസിക്കുന്ന എന്നാൽ ഇസ്ലാം മതവിശ്വാസി പരിപൂർണ്ണമായ പ്രവാചകന്റെ കുടുംബ പരമ്പരയിൽപ്പെട്ടവരാണ് പാണക്കാട് തങ്ങളുടെ കുടുംബം അറിയപ്പെടുന്നത്.
അദ്ദേഹം ആ ഉണ്ണിയപ്പം രുചിയോടെ കഴിക്കുകയാണ്. ഹോ.. ഹിന്ദുക്കളുടെ ഉണ്ണിയപ്പമാണ്, തിന്നണ്ട, തിന്നാൽ അള്ളാഹു പിണങ്ങുമോയെന്ന് അദ്ദേഹം ചിന്തിച്ചില്ല. മഹാനായ ആ നേതാവ്’. കെ ബി ഗണേഷ് കുമാർ പറഞ്ഞു. ‘ആരാണ് ക്രിസ്ത്യാനി? ആരാണോ യേശുവിനെ അറിയാൻ ശ്രമിക്കുകയും പിന്തുടരാൻ ശ്രമിക്കുകയും അവരാണ് ക്രിസ്ത്യാനി. അല്ലാതെ യേശുക്രിസ്തു ക്രിസ്തുമതം സ്ഥാപിച്ചിട്ടില്ല. അദ്ദേഹം ജൂതനാണ്. കെ ബി ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
കൂടാതെ അടുത്തപ്രാവശ്യം വിളക്ക് കൊളുത്തണമെന്ന് സിഡിഎസ് ചെയർപേഴ്സനോട് കെ ബി ഗണേഷ്‌കുമാർ തമാശരൂപേണ ആവശ്യപ്പെടുകയും ചെയ്തു. ഒരു അന്ധവിശ്വാസത്തിന്റെയും പുറകെ ആരും പോകരുതെന്നും അദ്ദേഹം വേദിയിൽ എടുത്തു പറഞ്ഞു.
എന്നാൽ കെ ബി ഗണേഷ്‌കുമാറിന്റെ പ്രസംഗം റിപ്പോർട്ട് ചെയ്ത മാദ്ധ്യമങ്ങളുടെ ഫേസ്ബുക്ക് പേജുകളിൽ കടുത്ത വിമർശനമുയർത്തിക്കൊണ്ടാണ് വിശ്വാസികൾ പ്രതികരിക്കുന്നത്. ഓരോ ദിവസവും ഓരോന്ന് പറഞ്ഞു മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാനുള്ള കെ ബി ഗണേഷ്‌കുമാറിന്റെ തന്ത്രമാണ് ഈ പ്രസ്താവനകൾക്ക് പിന്നിലുള്ളത് എന്നും സൈബറിടത്തിൽ അഭിപ്രായമുണ്ട്.
Comments