ചെന്നെെ: തമിഴ്‌നാട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിയുടെ വസതിയിലും ഓഫീസിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) നടത്തിയ പരിശോധനയിൽ അനധികൃത പണം കണ്ടെത്തി. വിദേശ കറൻസി ഉൾപ്പടെ 70 ലക്ഷം രൂപയാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. ഖനന അഴിമതി കേസിലാണ് നടപടി , സെന്തിൽ ബാലാജിക്ക് പിറകെ കെ പൊൻമുടിക്കെതിരെയുള്ള നിയമനടപടി സ്റ്റാലിൻ സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ്.
കെ പൊന്മുടിയുടെ ചെന്നൈയിലെയും , വിലുപ്പുറത്തെയും വസതികളിലും ഓഫീസുകളിലുമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാവിലെ മുതൽ പരിശോധന നടത്തിയത്. സിആർപിഎഫ് സുരക്ഷയിൽ നടന്ന പരിശോധനയിൽ 10 ലക്ഷം രൂപയുടെ വിദേശ കറൻസി ഉൾപ്പടെ എഴുപത് ലക്ഷം രൂപയുടെ അനധികൃത പണം പിടിച്ചെടുത്തു. സംസ്ഥാന ഖനന മന്ത്രിയായിരിക്കെ 2007 നും 2011 നും ഇടയിൽ പൊൻമുടി നടത്തിയ ഖനന അഴിമതിയും ,അതുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലുമാണ് നടപടി.
ഡിജിറ്റൽ ഉപകരണങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തു. കെ പൊന്മുടിയുടെ മകൻ ഗൗതം ശിവമണിയുടെ വീട്ടിലും വിലുപ്പുറത്തെ സൂര്യ എഞ്ചിനീയറിംഗ് കോളേജിലും പരിശോധന നടക്കുന്നുണ്ട്. മാസങ്ങൾക്ക് മുമ്പാണ് കോഴക്കേസിൽ തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. മന്ത്രിസഭാ അംഗങ്ങൾക്കെതിരെ അഴിമതി ക്കേസുകളിൽ തുടർച്ചയായ നിയമനടപടി ഉണ്ടാകുന്നത് ഡിഎംകെ സർക്കാരിനെ തീർത്തും പ്രതിസന്ധിയിലാക്കുന്നുണ്ട് , എന്നാൽ നിയമനടപടികൾ ബിജെപിയുടെ പ്രതികാര നടപടി ആണെന്ന പതിവ് ആരോപണമുയർത്തി മുഖം രക്ഷിക്കാനാണ് ഡിഎംകെ ശ്രമിക്കുന്നത്.
Comments