കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്‌ഡേ സംവിധാനം നിർവ്വഹിച്ച മലയാള ചിത്രമാണ് ‘പദ്മിനി’. ചിത്രവുമായി ബന്ധപ്പെട്ട് കുഞ്ചാക്കോ ബോബനെതിരെ വൻവിവാദമാണ് നടക്കുന്നത്. കോടികള്‍ പ്രതിഫലമായി വാങ്ങിയിട്ടും ‘പദ്മിനി’ സിനിമയുടെ പ്രമോഷനു സഹകരിച്ചില്ലെന്നാണ് നിർമ്മാതാവിന്റെ ആരോപണം. എന്നാൽ ഇപ്പോഴിതാ വിവാദത്തിൽ കുഞ്ചാക്കോ ബോബന് പിന്തുണയുമായി നിർമാതാവ് ഹൗളി പോട്ടൂർ രംഗത്തെത്തിയിരിക്കുകയാണ്.
‘ഭയ്യാ ഭയ്യാ’ എന്ന സിനിമ സാമ്പത്തികമായി പരാജയപ്പെട്ടപ്പോൾ കുഞ്ചാക്കോ ബോബനാണ് തനിക്കൊപ്പം നിന്നതെന്ന് ഹോളി പോട്ടൂർ പറയുന്നു. ‘കുഞ്ചാക്കോ ബോബനെ കല്ലെറിയരുത്, പൊറുക്കാൻ കഴിയാത്ത തെറ്റാണതെന്നും അദ്ദേഹം പറഞ്ഞു. മഞ്ഞു പോലൊരു പെൺകുട്ടി, പളുങ്ക്, പരുന്ത്, ഫോട്ടോഗ്രാഫർ, രാപ്പകൽ തുടങ്ങി 12 സിനിമകളുടെ നിർമാതാവാണ് ഹൗളി പോട്ടൂർ. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു ഹൗളി പോട്ടൂരിന്റെ വെളിപ്പെടുത്തൽ.
ഹൗളി പോട്ടൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ…..
‘കുഞ്ചാക്കോ ബോബനെ ഇങ്ങനെ കല്ലെറിയരുത്, പൊറുക്കാൻ കഴിയാത്ത തെറ്റാണത്’ എന്റെ പേര് ഹൗളി പോട്ടൂർ. മഞ്ഞുപോലൊരു പെൺകുട്ടി, പളുങ്ക്, പരുന്ത്, ഫോട്ടോഗ്രാഫർ, രാപ്പകൽ തുടങ്ങി 12 സിനിമകളുടെ നിർമാതാവാണ്. ഒടുവിൽ ചെയ്ത ചിത്രം ‘ഭയ്യാ ഭയ്യാ’. ഇപ്പോൾ രൂക്ഷമായ സൈബർ ആക്രമണം നേരിടുന്ന കുഞ്ചാക്കോ ബോബനായിരുന്നു നായകൻ. നിങ്ങൾക്കറിയാം ഭയ്യാ ഭയ്യാ സാമ്പത്തികമായി വിജയമായിരുന്നില്ല. നിർമാതാവ് എന്ന നിലയിൽ എനിക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നു. അന്ന് തകർന്നുപോയ എന്നെ തേടി ഒരു ഫോൺകോൾ വന്നു. കുഞ്ചാക്കോ ബോബന്റെ കോൾ. അന്ന് അയാൾ പറഞ്ഞ വാക്ക് ഇന്നും മനസിലുണ്ട്.”ചേട്ടാ വിഷമിക്കേണ്ട, ഞാൻ ഒപ്പമുണ്ട്. നമുക്കിനിയും സിനിമ ചെയ്യണം. വിളിച്ചാൽ മതി. ഞാൻ വന്ന് ചെയ്യാം”. അന്ന് ആ വാക്കുകൾ തന്ന ആശ്വാസം ചെറുതല്ല. തകർന്നിരുന്ന എനിക്ക് ഉയിർത്തെണീക്കാനുള്ള ആത്മവിശ്വാസം അതിലുണ്ടായിരുന്നു. ഒന്നേ പറയുന്നുള്ളൂ. ഞാൻ ഇനിയും സിനിമ ചെയ്യും. അതിൽ കുഞ്ചാക്കോ ബോബനും ഉണ്ടായിരിക്കും. സ്നേഹത്തോടെ ഹൗളി പോട്ടൂർ. എന്നാണ് അദ്ദേഹം കുറിച്ചത്.
രണ്ടരക്കോടി രൂപ പ്രതിഫലം വാങ്ങിയിട്ടും സിനിമയുടെ പ്രമോഷന് പങ്കെടുത്തില്ലെന്നതാണ് കുഞ്ചാക്കോ ബോബനെതിരായ ആരോപണം. നിർമാതാവായ സുവിൻ കെ.വർക്കിയാണ് സമൂഹമാധ്യമങ്ങളിലൂടെ ചാക്കോച്ചനെതിരെ രംഗത്തെത്തിയത്.
25 ദിവസത്തെ ഷൂട്ടിനു വേണ്ടിയാണ് 2.5 കോടി പ്രതിഫലം വാങ്ങിയത്. ചിത്രത്തിലെ നായകവേഷം അഭിനയിക്കാൻ 2.5 കോടി വാങ്ങിയ നടൻ ടിവി അഭിമുഖങ്ങൾ നൽകിയില്ല, കൂടാതെ നടന്റെ ഭാര്യ നിയമിച്ച മാർക്കറ്റിംഗ് കൺസൾട്ടന്റ് സിനിമയുടെ റോ ഫൂട്ടേജ് കണ്ട് വിധി പറഞ്ഞതിനാൽ പരിപാടികളുടെ മുഴുവൻ പ്രൊമോഷൻ പ്ലാനും ചാർട്ടും നിരസിക്കപ്പെട്ടു എന്നാണ് നിർമ്മാതാവ് പറയുന്നത്. താരത്തിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ സിനിമകളുടെ നിർമ്മാതാക്കൾക്കും ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും ‘പദ്മിനി’യുടെ നിർമ്മാതാവ് തന്റെ കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്. 25 ദിവസത്തെ ഷൂട്ടിങ്ങിന് 2.5 കോടി എടുത്ത സിനിമയുടെ പ്രമോഷനെക്കാൾ രസകരം യൂറോപ്പിൽ സുഹൃത്തുക്കളോടൊപ്പം ആഘോഷിക്കുന്നതാണെന്നും എന്നും നിർമ്മാതാവ് കൂട്ടിച്ചേർത്തിട്ടുണ്ട്.
കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി, വിൻസി അലോഷ്യസ്, മഡോണ സെബാസ്റ്റ്യൻ എന്നിവർ നായികമാരായി എത്തിയ ചിത്രം ജൂലൈ 14 നാണ് തിയറ്റർ റിലീസ് ചെയ്തത്. ലിറ്റിൽ ബിഗ് ഫിലിംസ് നിർമിച്ച കുഞ്ഞിരാമായണത്തിന്റെ തിരക്കഥാകൃത്ത് ദീപു പ്രദീപ് തന്നെയാണ് പദ്മിനിയുടെയും രചന നിർവഹിക്കുന്നത്. മികച്ച പ്രതികരണങ്ങളോടെ മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രം ‘ലിറ്റിൽ ബിഗ് ഫിലിംസ്’ന്റെ ബാനറിൽ സുവിൻ കെ.വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.















