ജനപ്രിയ നേതാവ് ഉമ്മൻചാണ്ടിയ്‌ക്ക് വിട ചൊല്ലി കേരളം. ബെംഗളൂരുവിലെ ആശുപത്രിയിൽ നിന്ന് മൃതദേഹം ഇന്ന് ഉച്ചയ്‌ക്ക് തിരുവനന്തപുരത്ത് എത്തിയ്‌ക്കും. ആദ്യം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ പൊതുദർശനം. തുടർന്ന് ദർബാർ ഹാളിലും, കെപിസിസിയിലും പൊതുദർശനം ഉണ്ടായിരിക്കും.
സെന്റ് ജോർജ് ഓർത്തഡോക്‌സ് കാത്തിഡ്രലിലും വൈകിട്ട് ഇന്ദിരാഭവനിലും പൊതുദർശനം. നാളെ രാവിലെ ഏഴ് മണിയ്‌ക്ക് എംസി റോഡ് വഴി കോട്ടയത്തേക്ക് വിലാപ യാത്ര. തുടർന്ന് തിരുനക്കര മൈതാനത്ത് പൊതുദർശനമുണ്ടായിരിക്കും. വ്യാഴാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിയ്‌ക്ക് പുതുപ്പള്ളി വലിയ പള്ളിയിൽ വെച്ചാണ് സംസ്‌കാരം നടത്തുക.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒരാഴ്ച നീണ്ടുനിൽക്കുന്ന ദുഃഖാചരണം പ്രഖ്യാപിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണ് ദുഃഖാചരണം പ്രഖ്യാപിച്ചത്. ഈ മാസം 22-ന് കോഴിക്കോട് നടത്താൻ തീരുമാനിച്ചിരുന്ന ജനസദസ്സ് ഉൾപ്പെടെയുള്ള കെപിസിസിയുടെയും കോൺഗ്രസിന്റെയും എല്ലാ പൊതുപരിപാടികളും ഒരാഴ്ചത്തേക്ക് മാറ്റിവെച്ചു.
1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്ന് തുടർച്ചയായി 12 തവണയാണ് ഉമ്മൻചാണ്ടി നിയമസഭയിലെത്തിയത്. 2004-ലാണ് ആദ്യമായി കേരളത്തിന്റെ മുഖ്യമന്ത്രിയായത്. തൊഴിൽ മന്ത്രി, ധനമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ സ്ഥാനങ്ങളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. 53 വർഷക്കാലം നിയമസഭാംഗമായി. ഉമ്മൻചാണ്ടിയെന്ന ജനകീയ നേതാവിന്റെ രാഷ്‌ട്രീയ ജീവിതത്തിലെ നാഴികകല്ലായിരുന്നു ജനസമ്പർക്ക പരിപാടി. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ജനസമ്പർക്ക പരിപാടിയ്‌ക്ക് സാധിച്ചിട്ടുണ്ട്. ഇതിലൂടെ അദ്ദേഹത്തിന് യുഎൻ അംഗീകാരം സ്വന്തമാക്കാനും കഴിഞ്ഞിട്ടുണ്ട്.
Comments