ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ചമോലി നഗരത്തിലെ മലിനജല ശുദ്ധീകരണ പ്ലാന്റിന് സമീപത്തെ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ച് 15 പേർ മരിക്കാനിടയായ സംഭവത്തിൽ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയോട് വിശദവിവരങ്ങൾ അന്വേഷിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുമായി ടെലിഫോണിൽ സംസാരിക്കുകയും സംസ്ഥാനത്തെ ചമോലി ജില്ലയിൽ വൈദ്യുതാഘാതമേറ്റ് മരിച്ചവരെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തുവെന്ന് അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.
‘വളരെ ദുഃഖകരമാണ്. ഞാൻ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുമായി സംസാരിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. പരിക്കേറ്റവർക്ക് ചികിത്സ നൽകാനുള്ള ശ്രമത്തിലാണ് ഭരണകൂടം. മരിച്ചവരുടെ കുടുംബങ്ങളോട് ഞാൻ അനുശോചനം രേഖപ്പെടുത്തുന്നു, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു,” – അമിത് ഷാ ട്വീറ്റ് ചെയ്തു.
അളകനന്ദ നദിയ്‌ക്ക് സമീപത്തായുള്ള ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ച് 15 പേർ വൈദ്യുതാഘാതമേറ്റ് മരിക്കുകയായിരുന്നു. മരിച്ചവരിൽ ഒരു പോലീസുകാരനും മൂന്ന് ഹോം ഗാർഡുകളും ഉൾപ്പെടുന്നു. നിരവധി പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. നമാമി ഗംഗ പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.
Comments