കരാർ പുതുക്കിയില്ലെങ്കിൽ കിലിയൻ എംബാപ്പെയെ അടുത്ത സീസണിൽ പി.എസ്.ജി ബെഞ്ചിലിരുത്തുമെന്ന് റിപ്പോർട്ടുകൾ.വരുന്ന സീസണോടെ അവസാനിക്കുന്ന കരാർ ഒരു വർഷത്തേക്ക് കൂടി പുതുക്കുക, അല്ലെങ്കിൽ ഈ സമ്മറിൽ തന്നെ ക്ലബ് വിടുക എന്ന നിർദ്ദേശം പിഎസ്ജി ഫ്രഞ്ച് താരത്തിന് നൽകിയിട്ടുണ്ട്. എന്നാൽ താരത്തിന് ചേക്കേറാൻ താത്പര്യമുള്ള ക്ലബായ റയൽ മാഡ്രിഡ് നിഷ്‌ക്രിയരായി തുടരുകയാണ്.
ഇതിനിടെ ക്ലബ് സി.ഇ.ഒ ടീമിന് സന്ദേശം അയച്ചു. ‘ താനടക്കമുള്ള ഒരാളും ക്ലബിന് മുകളിലല്ല, ആത് ഏതൊരു സൂപ്പർ താരമാണെങ്കിലും അങ്ങനെയായിരിക്കും. ക്ലബിനെ ബഹുമാനിക്കാത്ത ഇവിടെ കളിക്കാൻ ആഗ്രഹിക്കാത്ത ഒരാളും ഈ ക്ലബിൽ ഉണ്ടാകില്ല. നിങ്ങൾ ഈ ലോകത്തെ മികച്ച ഗ്രൗണ്ട് നൽകിയിട്ടുണ്ട്. എല്ലാ അനുകൂല സാഹചര്യങ്ങളും സംവിധാനങ്ങളും നിങ്ങൾക്ക് നൽകിയിട്ടുണ്ട്. നിങ്ങളിൽ നിന്ന് 200ശതമാനം പെർഫോമൻസാണ് പ്രതീക്ഷിക്കുന്നത്.
അതിനായി കഠിനാദ്ധ്വാനം ചെയ്യണം. അതിനൊരു വിട്ടുവീഴ്ചയുമില്ല. എല്ലാവരും ഒത്തൊരുമുച്ച് ഒരേ ദിശയിലേക്കാണ് പോകേണ്ടത്. അഭിമാനത്തോടെ ക്ലബിനായി ബുട്ട് കെട്ടണം, വിശ്വാസ്യതയും കൂറും പുലർത്തണം.എന്റെ ടീമിനെ കാണുമ്പോൾ എനിക്ക് സന്തോഷിക്കണം’- എന്നായിരുന്നു നാസർ അൽ-ഖെലൈഫിയുടെ സന്ദേശം. ഇത് എംബാപ്പയെ ലക്ഷ്യമിട്ടെന്നാണ് പ്രചരണം.
ഈ സമ്മറിൽ പുതിയ സൈനിങ് ഉണ്ടാകില്ലെന്ന് പെരസ് പറഞ്ഞിട്ടുള്ളതിനാൽ അടുത്ത സമ്മറിൽ എംബാപ്പയെ ഫ്രീ ഏജന്റായി സ്വന്തമാക്കാനാണ് റയൽ ലക്ഷ്യമിടുന്നതെന്ന് വ്യക്തം.കരാർ പുതുക്കാതെ ക്ലബിനൊപ്പം തുടരാനാണ് എംബാപ്പെ തീരുമാനിക്കുന്നതെങ്കിൽ കടുത്ത നടപടിയിലേക്ക് പിഎസ്ജി തിരിയുമെന്നാണ് റിപ്പോർട്ടുകൾ. കർക്കശക്കാരനായ ലൂയിസ് എൻറിക്കയാണ് പരിശീലകൻ എന്നതിനാൽ എംബാപ്പയെ സംബന്ധിച്ച് തീരുമാനത്തിൽ എത്തേണ്ടത് അനിവാര്യമാണ്.
Comments